ഉള്ളി വില കുതിച്ചുയരുമെന്ന ആശങ്കകള്‍ക്കിടയില്‍ മൂന്ന് ലക്ഷം മെട്രിക് ടണ്‍ കരുതല്‍ ശേഖരത്തില്‍ നിന്ന് എടുക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍. ചില്ലറ വില്പനവില അഖിലേന്ത്യാ ശരാശരിയേക്കാൾ കൂടുതലുള്ള സംസ്ഥാനങ്ങളിലെ പ്രധാന വിപണികൾ ലക്ഷ്യമിട്ട് ഉള്ളി പുറത്തിറക്കാൻ തീരുമാനിച്ചതായി ഉപഭോക്തൃകാര്യ വകുപ്പാണ് അറിയിച്ചത്. ഇ‑ലേലം വഴിയുള്ള വിനിമയം, ഇ‑കൊമേഴ്സ് പ്ലാറ്റ്‌ഫോമുകളിലെ ചില്ലറ വില്പന എന്നിവയും പരിശോധിക്കുന്നുണ്ട്.
നാഫെഡും എൻസിസിഎഫും ചേർന്ന് മഹാരാഷ്ട്ര, മധ്യപ്രദേശ് എന്നിവിടങ്ങളിൽ നിന്ന് ജൂൺ, ജൂലൈ മാസങ്ങളിൽ 1.50 ലക്ഷം മെട്രിക് ടൺ വീതം ഉള്ളി സംഭരിച്ചിരുന്നു. സെപ്റ്റംബര്‍ ആദ്യവാരം മുതല്‍ ഉള്ളി വില വര്‍ധിക്കുമെന്നാണ് വിലയിരുത്തല്‍. ഉള്ളി വില ഓഗസ്റ്റ് അഞ്ചിലെ ക്വിന്റലിന് 1,200 രൂപയിൽ നിന്ന് ഏഴിന് 1,900 രൂപയായി ഉയർന്നിരുന്നു. പ്രധാന വിപണികളിൽ ഒമ്പതിന് ക്വിന്റലിന് 2,500 രൂപയായിരുന്നു. ചില്ലറ വില്പനവില കിലോയ്ക്ക് 30 രൂപയാണ്. റാബി സീസണിൽ വിളവ് കുറവായതിനാൽ സെപ്റ്റംബർ ആദ്യത്തോടെ കിലോ 60–70 രൂപയിലെത്തുമെന്നാണ് വിലയിരുത്തല്‍.
English Summary;Onion price rises: Reserves will be released