ഗാസിയാബാദിൽ മൂന്ന് പ്രായപൂർത്തിയാകാത്ത സഹോദരിമാർ കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി ജീവനൊടുക്കിയതിന് പിന്നാലെ ഓൺലൈൻ ഗെയിമിങ് ആപ്പുകൾ നിരോധിക്കണമെന്ന് പൊലീസ് ഉത്തർപ്രദേശ് സർക്കാരിനോട് ശുപാർശ ചെയ്തു. പെൺകുട്ടികളുടെ വീട്ടിൽ നിന്ന് കണ്ടെടുത്ത കുറിപ്പിൽ ഈ ഗെയിമുകളെക്കുറിച്ച് പരാമർശിക്കുന്നുണ്ടെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടി. തുടര്‍ന്ന് അഞ്ച് ഗെയിമിങ് ആപ്പുകൾ നിരോധിക്കാനാണ് സര്‍ക്കാരിനോട് ശുപാർശ ചെയ്തതെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ വ്യക്തമാക്കി.
ഫെബ്രുവരി നാലിന് പുലർച്ചെയാണ് 11, 14, 16 വയസ്സ് പ്രായമായ മൂന്ന് സഹോദരിമാർ ഗാസിയാബാദിലെ ഫ്ലാറ്റിന്റെ ഒമ്പതാം നിലയിൽ നിന്ന് ചാടി മരിച്ചത്. പെൺകുട്ടികൾ മൊബൈൽ ഫോണിൽ കൊറിയൻ ഡ്രാമകളും, കെ-പോപ്പ് വീഡിയോകളും, ഗെയിമിങ് ഉള്ളടക്കങ്ങളും കാണുന്നതിനായി മണിക്കൂറുകളോളം ചെലവഴിച്ചിരുന്നതായി പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. പോപ്പി പ്ലേ ടൈം, ദി ബേബി ഇൻ യെല്ലോ, ഈവിൾ നൺ, ഐസ് ക്രീം മാൻ, ഐസ് ഗെയിം എന്നിവയാണ് ആത്മഹത്യാക്കുറിപ്പിൽ പേരെടുത്തു പറഞ്ഞിട്ടുള്ള ഗെയിമിങ് ആപ്പുകൾ.

