Site iconSite icon Janayugom Online

ഓൺലൈൻ നിക്ഷേപ തട്ടിപ്പ്; 2.23 കോടിയുടെ തട്ടിപ്പ് നടത്തിയ യുവാവ് പിടിയില്‍

കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലുമായി നിരവധി ഓൺലൈൻ തട്ടിപ്പു കേസുകളില്‍ പ്രതിയായ പിടികിട്ടാപുള്ളി പയ്യന്നുർ സ്വദേശി മുഹമ്മദ് നൗഷാദ് എ ടി (45 ) കാസര്‍കോട് പൊലീസിന്റെ പിടിയില്‍.കാസര്‍കോടുള്ള ഡോക്ടറില്‍ നിന്ന് 2024 മേയ് 17 മുതല്‍ ജൂണ്‍ നാല് വരെയുള്ള ദിവസങ്ങളിലായി ടെലിഗ്രാം വഴിയും ഫോൺ വഴിയും ബന്ധപ്പെട്ടു ഹോം ബേസ്ഡ് പാർട്ട് ടൈം ജോലി വാഗ്ദാനം ചെയ്ത് വിശ്വസിപ്പിച്ചു വിവിധ അക്കൗണ്ടുകളിലേക്ക് വിവിധ ദിവസങ്ങളിലായി 2,23,94993 രൂപ അയപ്പിച്ചതിൽ ജോലി നൽകാതെയും പണം തട്ടിയെടുത്തും ചതി ചെയ്തു എന്ന കേസിൽ ഉൾപ്പെട്ട സംഘത്തിലെ പ്രധാന പ്രതികളിൽ ഒരാളാണ് മുഹമ്മദ് നൗഷാദ്. കാസര്‍കോട് സൈബർ ക്രൈം പൊലീസില്‍ രജിസ്റര്‍ ചെയ്ത കേസില്‍ രണ്ട് കോടിയിൽ അധികമുള്ള തട്ടിപ്പുകേസ് ആയതിനാൽ ജില്ല ക്രൈംബ്രാഞ്ച് ആണ് കേസന്വേഷണം നടത്തിയിരുന്നത്. സൈബർ പൊലീസിന്റെ സഹായത്തോടെ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ടി ഉത്തംദാസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാൾ കേരളത്തിൽ നിരവധി തട്ടിപ്പ് കേസുകളിൽ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു. 

ടെലിഗ്രാം വഴി ഓൺലൈൻ ട്രേഡിങ്ങിലുടെ അമിത ലാഭം വാഗ്ദാനം ചെയ്താണ് ഇയാൾ ഇരകളെ വീഴ്ത്തുന്നത്.കേരളത്തിൽ എറണാകുളം ഇൻഫോപാർക് പോലീസ് സ്റ്റേഷനിൽ 2024 ൽ മുംബൈ പൊലീസ് ചമഞ്ഞു വീഡിയോ കോൾ ചെയ്ത് ഭേഷണിപ്പെടുത്തി പണം തട്ടിയ കേസിൽ അന്വേഷിച്ചുകൊണ്ടിരിക്കുന്നതും, പയ്യന്നുർ പൊലീസ് സ്റ്റേഷനിൽ രണ്ട് സമാന കേസുകളിൽ കോടതി പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചതും , കണ്ണൂർ പെരിങ്ങോം പൊലീസ് സ്റ്റേഷൻ, കാസര്‍കോട് കുമ്പള പൊലീസ് സ്റ്റേഷനുകളിലായി പണം തട്ടിപ്പ് കേസുകളിലും പ്രതിയായ ഇയാൾ മറ്റു രാജ്യങ്ങൾ കേന്ദ്രികരിച്ചും ഓൺലൈൻ തട്ടിപ്പ് നടത്തുന്നതായി അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. 

ഉത്തരേന്ത്യൻ സൈബർ തട്ടിപ്പു സംഘവുമായി ബന്ധമുള്ള ഇയാൾ കേരളത്തിലും പുറത്തുമായി മുങ്ങി നടക്കുകയായിരുന്നു. കാസര്‍കോട് സൈബർ സെല്ലിന്റെ നിരീക്ഷണത്തിൽ ആയിരുന്ന ഇയാളെ ബുധനാഴ്ച ഉച്ചയ്ക്ക് മാങ്ങാട് വെച്ചാണ് പിടികൂടിയത്. കാസര്‍കോട് സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ ശ്രീദാസ് എംവി , എഎസ്ഐ മാരായ പ്രശാന്ത് കെ, രഞ്ജിത് കുമാർ പി കെ , എസ് സി പിഒ നാരായണൻ എം, ദിലീഷ് എം എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

Exit mobile version