Site icon Janayugom Online

അണപൊട്ടി പ്രതിഷേധം; പത്മശ്രീ ഉപേക്ഷിച്ച് ബജ്‌രംഗ് പുനിയ

ബിജെപിക്കും കേന്ദ്രസര്‍ക്കാരിനും വന്‍ തിരിച്ചടിയായി ഗുസ്തി താരങ്ങളുടെ പ്രതിഷേധം വീണ്ടും ശക്തമാകുന്നു. പീഡനക്കേസില്‍ ആരോപണ വിധേയനായ മുന്‍ പ്രസിഡന്റ് ബ്രിജ്ഭൂഷണ്‍ ശരണ്‍ സിങ്ങിന്റെ അനുയായി സഞ്ജയ് സിങിനെ ദേശീയ ഗുസ്തി ഫെഡറേഷന്‍ (ഡബ്ല്യുഎഫ്‌ഐ) പുതിയ മേധാവിയായി തിരഞ്ഞെടുത്തതിന്റെ പിന്നാലെയാണ് രാജ്യമെങ്ങും കടുത്ത പ്രതിഷേധം ഉയര്‍ന്നിരിക്കുന്നത്.
പത്മശ്രീ പുരസ്കാരം പ്രധാനമന്ത്രിയുടെ വസതിക്കു മുന്നില്‍ ഉപേക്ഷിച്ച് ഗുസ്തി താരം ബജ്‌രംഗ് പുനിയ പ്രതിഷേധിച്ചു. പുനിയയെ തടഞ്ഞുവച്ച് പിന്തിരിപ്പിക്കാന്‍ പൊലീസ് ശ്രമിച്ചെങ്കിലും ഫലംകണ്ടില്ല. കര്‍ത്തവ്യപഥില്‍ പുരസ്കാര ഫലകം ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം രാജ്യത്തിന്റെ അഭിമാനതാരമായ സാക്ഷി മാലിക് ഗുസ്തി രംഗം വിടുന്നതായി പ്രഖ്യാപിച്ചിരുന്നു. അതേസമയം പ്രതിഷേധം തണുപ്പിക്കാൻ കേന്ദ്ര സര്‍ക്കാരും ശ്രമം തുടങ്ങി. 

പത്മശ്രീ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് ബജ്‌രംഗ് പുനിയ കത്തയച്ചിരുന്നു. പ്രധാനമന്ത്രിയെ കാണാന്‍ അനുമതി ലഭിക്കാത്തതിനെ തുടര്‍ന്നാണ് മെഡല്‍ വീട്ടിനു മുമ്പില്‍ വച്ച് മടങ്ങിയത്. പിന്നീട് പൊലീസ് മെഡല്‍ എടുത്തുമാറ്റി. ബ്രിജ്ഭൂഷണെയും അദ്ദേഹത്തിന്റെ അടുത്ത അനുയായികളെയും ഗുസ്തി ഫെഡറേഷനില്‍ നിന്ന് മാറ്റുമെന്ന് കേന്ദ്രകായിക മന്ത്രി ഉറപ്പു നല്‍കിയിരുന്നു. ആ ഉറപ്പ് പാലിക്കാത്ത സാഹചര്യത്തിലാണ് നടപടിയെന്ന് പുനിയ പ്രധാനമന്ത്രിക്കയച്ച കത്തില്‍ പറയുന്നു. 

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ഉള്‍പ്പെടെ ഏഴ് ഗുസ്തി താരങ്ങള്‍ക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്നാണ് ബിജെപി എംപി കൂടിയായ ബ്രിജ്ഭൂഷണ്‍ സിങ്ങിനെതിരായ പരാതി. ഏറെ നാള്‍ തെരുവില്‍ നടത്തിയ പ്രതിഷേധങ്ങള്‍ക്കൊടുവിലാണ് ബ്രിജ്ഭൂഷണ്‍ ഫെഡറേഷന്റെ മേധാവി സ്ഥാനം ഒഴിഞ്ഞത്. എന്നാല്‍ പുതിയ തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച്‌ ബ്രിജ് ഭൂഷണിന്റെ വിശ്വസ്തര്‍ അധ്യക്ഷ സ്ഥാനം അടക്കം ഭാരവാഹിത്വം പിടിച്ചടക്കുകയായിരുന്നു. 15ല്‍ 13 പുതിയ ഭാരവാഹികളും ബ്രിജ്ഭൂഷണിന്റെ പക്ഷക്കാരാണ്. ഇതോടെയാണ് ഗുസ്തിതാരങ്ങള്‍ വീണ്ടും പ്രതിഷേധത്തിലേക്ക് നീങ്ങിയത്.
അതിനിടെ സാക്ഷി മാലിക്കുമായി കേന്ദ്ര കായിക മന്ത്രി അനുരാഗ് താക്കൂര്‍ ചര്‍ച്ച നടത്തിയേക്കുമെന്ന് സൂചനയുണ്ട്. തീരുമാനത്തില്‍ നിന്ന് സാക്ഷി മാലിക്കിനെ പിന്തിരിപ്പിക്കാൻ ശ്രമിക്കുമെന്ന് കര്‍ഷക സംഘടനകളും അറിയിച്ചു. നേരത്തെ മെഡലുകള്‍ ഗംഗയിലൊഴുക്കാന്‍ ശ്രമിച്ച താരങ്ങളെ കര്‍ഷക സംഘടനകള്‍ ഇടപെട്ട് പിന്തിരിപ്പിച്ചിരുന്നു. പ്രതിഷേധം തുടരുന്ന ഗുസ്തി താരങ്ങള്‍ക്ക് പിന്തുണയുമായി മുന്‍ കായികതാരങ്ങളും പ്രതിപക്ഷ നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്.

Eng­lish Sum­ma­ry: Open mouthed protest; Bajrang Punia left Pad­ma Shri

You may also like this video

Exit mobile version