Site iconSite icon Janayugom Online

ഗോവയില്‍ ബിജെപിക്ക് ശക്തമായ വെല്ലുവിളികളുമായി പ്രതിപക്ഷകക്ഷികള്‍

കുതിരകച്ചവടത്തിലൂടെ ബിജെപി അധികാരത്തില്‍ എത്തിയ ഗോവയില്‍ ഇത്തവണ കടുത്ത തിരഞ്ഞെടുപ്പ് പോരാട്ടത്തിനാകും വേദിയാകുന്നത്. ബിജെപിയും കോൺഗ്രസും മാത്രമല്ല ഇക്കുറി നിയമസഭ തിരഞ്ഞെടുപ്പ് ഗോദയിൽ ഉള്ളത്. ബംഗാളിന് പുറത്ത് അധികാരം പിടിക്കുകയെന്ന ലക്ഷ്യത്തോടെ മമതയുടെ തൃണമൂൽ കോൺഗ്രസും ദില്ലിക്ക് പുറത്ത് ഭരണം പ്രതീക്ഷിച്ച് ആം ആദ്മിയും ഗോവയിൽ പോരിനിറങ്ങിയിട്ടുണ്ട്.

ബി ജെ പിയെ ഏത് വിധേനയും അധികാരത്തിൽ നിന്ന് താഴെയിറക്കുമെന്ന് എല്ലാവരും ഒരുപോലെ അവകാശപ്പെടുന്നു. കോണ്‍ഗ്രസിന് സംഘടനാപരമായും,രാഷട്രീയമായും ബിജെപി നേരിടുന്നതില്‍ പരാജയമാണ്. ആംആദ്മി പാര്‍ട്ടിയും, തൃണമൂല്‍ കോണ്‍ഗ്രസും സംസ്ഥാനത്ത് വലിയ വെല്ലുവിളി തീർക്കുന്ന സാഹചര്യത്തിൽ പ്രാദേശിക പാർട്ടിയായ ഗോവ ഫോർവേഡ് പാർട്ടിയുമായി കോൺഗ്രസ് സഖ്യം ഉണ്ടാക്കി കഴിഞ്ഞു. മമത എൻ ഡി എ സഖ്യകക്ഷിയായ മഹാരാഷ്ട്രവാദി ഗോമന്ത് പാർട്ടിയുമായും സഖ്യത്തിലെത്തി. 

ഇനി ആം ആദ്മി പാർട്ടി മമത‑എം ജെ പി സഖ്യത്തിൽ ചേരുമോ കോൺഗ്രസ് സഖ്യവുമായി കൈകോർക്കുമോ അതോ തനിച്ച് മത്സരിക്കുമോയെന്നതാണ് ഉറ്റുനോക്കപ്പെടുന്നത്. മമതയുമായി ഏറ്റവും അടുത്ത ബന്ധം പുലർത്തുന്ന ആം ആദ്മി നേതാവ് കെജരിവാൾ തൃണമൂലുമായി സഖ്യത്തില്‍ ഏര്‍പ്പെടാന്‍ സാഹചര്യമുണ്ട്. .തിരഞ്ഞെടുപ്പിന് മുൻപ് തൃണമൂലുമായി സഖ്യം ആലോചനയിൽ ഇല്ലെന്ന് കെജരിവാൾ പറയുന്നു. തിരഞ്ഞെടുപ്പിൽ 40 സീറ്റിലും ആം ആദ്മി പാർട്ടി മത്സരിക്കും പാർട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ ഉടൻ പ്രഖ്യാപിക്കും, കെജരിവാൾ പറഞ്ഞു. 

എന്തിനാണ് ഇപ്പോൾ തൃണമൂലുമായി ഞങ്ങൾ സഖ്യത്തിലെത്തേണ്ടത്. ഇതുവരെ തൃണമൂലുമായി സഖ്യം സംബന്ധിച്ച് ചർച്ചകളോ നടത്തിയിട്ടില്ല, കെജരിവാൾ വ്യക്തമാക്കി.മമത മുതിർന്ന സഹോദരിയെ പോലെയാണെന്ന് മുൻപ് പറഞ്ഞിരുന്നില്ലേയെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് അതിന് ഇപ്പോഴും മാറ്റമില്ലെന്നായിരുന്നു കെജരിവാളിന്റെ മറുപടി.അതേസമയം അതിനർത്ഥം അവരുമായി ഗോവയിൽ സഖ്യമുണ്ടാക്കും എന്നല്ല. ഞാൻ മുതിർന്ന സഹോദരങ്ങളായി കണക്കാക്കുന്ന നിരവധി പേരുണ്ട്.
എന്നുവെച്ച് അവരുമായി സഖ്യമില്ലല്ലോ? രാഷ്ട്രീയത്തിലെ സഖ്യം തികച്ചും വ്യത്യസ്തമാണ്, അദ്ദേഹം പറഞ്ഞു. ടിഎംസിയെ ‘സമാന ചിന്താഗതിയുള്ള’ പാർട്ടിയായി പരിഗണിക്കുന്നുണ്ടോ എന്ന ചോദ്യത്തിന്, സമാന മനസ്കരായ നിരവധി പേരുണ്ടെന്നും ഗോവയിൽ തൃണമൂൽ മാത്രമല്ലെന്നും കെജരിവാൾ വ്യക്തമാക്കി. അതേസമയം തിരഞ്ഞെടുപ്പിന് ശേഷം ബി ജെ പി വിരുദ്ധ പാർട്ടികളുമായി സഖ്യത്തിലെത്തുന്ന കാര്യം പരിഗണിക്കുമെന്നും കെജരിവാൾ പറഞ്ഞു. 

തിരഞ്ഞെടുപ്പിന് ശേഷം സാഹചര്യം നിർണായകമാണെങ്കിൽ സഖ്യം അനിവാര്യമാണെന്ന നിലയിലേക്ക് കാര്യങ്ങൾ എത്തിയാൽ സഖ്യത്തെ കുറിച്ച് ആലോചിക്കുമെന്നും കെജരിവാൾ പറഞ്ഞു. 2017 ൽ ആം ആദ്മി പാർട്ടി ഗോവയിൽ കന്നി അങ്കത്തിനിറങ്ങിയെങ്കിലും സംപൂജ്യരായിരുന്നു.ബി ജെ പിയെ താഴെയിറക്കുകയെന്ന ദൃഢ നിശ്ചയമാണ് എല്ലാ കക്ഷികള്‍ക്കുമുള്ളത്

കോൺഗ്രസ് വോട്ടുകളിൽ വിള്ളൽ വീഴ്ത്തുന്നതോടെ പല സുപ്രധാന മേഖലകളിലും കൂടുതൽ നേട്ടം കൊയ്യാൻ കഴിയുമെന്നും ബിജെപി കരുതുന്നുണ്ട്. 2017 ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ തനിച്ചായിരുന്നു ബി ജെ പിയും കോൺഗ്രസും മത്സരിച്ചത്. അന്ന് 17 സീറ്റ് നേടി കോൺഗ്രസ് ആയിരുന്നു ഏറ്റവും വലിയ ഒറ്റകക്ഷി. ബി ജെ പിക്ക് 13 സീറ്റുകളും ലഭിച്ചു. എന്നാൽ പ്രാദേശിക കക്ഷികളായ എംജിപിയേയും ജിഎഫ്പിയേയും കൂട്ടുപിടിച്ച് കോൺഗ്രസിനെ പുറത്താക്കി ബി ജെ പി ഭരണം പിടിച്ചെടുക്കുകയയാിരുന്നു. എന്നാല്‍ ബിജെപി വീണ്ടും അധികാരത്തില്‍ എത്താതിരിക്കാനുള്ള ശ്രമത്തിലാണ് മററു കക്ഷികള്‍. കോണ്‍ഗ്രസ് ദുരര്‍ബലമായ സാഹചര്യത്തില്‍ കോണ്‍ഗ്രസ് ഇതര പ്രതിപക്ഷ പാര്‍ട്ടികളാണ് ഗോവയില്‍ ശക്തമായ സ്വാധീനം ഉയര്‍ത്തി ബിജെപിക്ക് രാഷട്രീയമായ വെല്ലുവിളി ഉയര്‍ത്തുന്നത്

Eng­lish Sum­ma­ry: Oppo­si­tion par­ties in Goa pose strong chal­lenges to the BJP

You may also like this video: 

Exit mobile version