Site icon Janayugom Online

ദേശീയ തലത്തിൽ പ്രതിപക്ഷ ഐക്യം ശക്തമാകുന്നു; ലാലു പ്രസാദും നിതീഷ് കുമാറും സോണിയയെ കാണും

opposition

2024 ലെ ലോക് സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ദേശീയ തലത്തിൽ വീണ്ടും പ്രതിപക്ഷ ഐക്യ നീക്കം കൂടുതൽ ശക്തമാവുന്നു. കോൺഗ്രസിനോട് അതൃപ്തിയുണ്ടെങ്കിലും നിലവിലെ സാഹചര്യത്തിൽ സഹകരിക്കാൻ തൃണമൂൽ കോൺഗ്രസ് നേതാവ് മമത ബാനർജി തയാറാണെന്നാണ് എൻസിപി അധ്യക്ഷൻ ശരദ് പവാർ വ്യക്തമാക്കി. പ്രതിപക്ഷ പാർട്ടികളെ ഒന്നിപ്പിക്കാൻ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനൊപ്പം താനും കോൺഗ്രസ് ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധിയെ ഉടൻ കാണുമെന്ന് ആർജെഡി നേതാവ് ലാലു പ്രസാദ് പറഞ്ഞു.
ജെഡിയു അധ്യക്ഷൻ നിതീഷ് കുമാറും പ്രതിപക്ഷ ഐക്യത്തിനായി രംഗത്തെത്തിയിരുന്നു. 2024ലെ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷം ഒന്നിച്ച് നിൽക്കണമെന്നും കേന്ദ്രത്തിൽ സർക്കാർ രൂപീകരിക്കാൻ സഖ്യത്തിന് കഴിഞ്ഞാൽ എല്ലാ പിന്നാക്ക സംസ്ഥാനങ്ങൾക്കും പ്രത്യേക പദവി നല്കുമെന്നുമായിരുന്നു നിതീഷ് വ്യക്തമാക്കിയത്.
സെപ്റ്റംബർ 25ന് ഹരിയാനയിലെ ഫത്തേഹാബാദിൽ നടക്കുന്ന ഇന്ത്യൻ നാഷണൽ ലോക്ദളിന്റെ റാലിയില്‍ പ്രതിപക്ഷ നേതാക്കള്‍ പങ്കെടുക്കുമെന്ന് ജെഡിയു വക്താവ് കെ സി ത്യാഗി പറഞ്ഞു. എൻസിപി നേതാവ് ശരദ് പവാർ, നിതീഷ് കുമാർ, ഉദ്ധവ് താക്കറെ, ഡിഎംകെ നേതാവ് കനിമൊഴി, തേജസ്വി യാദവ്, ഫാറൂഖ് അബ്ദുള്ള, സീതാറാം യെച്ചൂരി തുടങ്ങിയവര്‍ റാലിയിൽ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു, ടിഡിപി നേതാവ് ചന്ദ്രബാബു നായിഡു എന്നിവരുൾപ്പെടെയുള്ളവരെ ക്ഷണിച്ചിട്ടുണ്ട്. അതിനിടെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ബിഹാറിലെ സീമാഞ്ചൽ സന്ദർശനത്തെ കരുതലോടെ കാണണമെന്ന് ലാലു പ്രസാദ് യാദവ് പറഞ്ഞു. വിവിധ സമുദായങ്ങളെ പരസ്പരം പോരടിപ്പിക്കാൻ ബിജെപി നേതാക്കൾ പ്രേരിപ്പിക്കും. മുസ്‍ലിം പള്ളികളിൽ കാവി പതാക ഉയർത്തി അന്തരീക്ഷത്തെ വർഗീയവല്ക്കരിക്കാനാണ് അവര്‍ ശ്രമിക്കുന്നതെന്നും ലാലു പറഞ്ഞു. നമുക്ക് മതനിരപേക്ഷതയും സാമൂഹിക നീതിയും ശക്തിപ്പെടുത്തുകയും 2024 ല്‍ ബിജെപിയെ പിഴുതെറിയാനുള്ള ദൃഢനിശ്ചയത്തോടെ മുന്നേറുകയും വേണമെന്ന് ലാലു പറഞ്ഞു. 1990 ൽ ബിജെപി നേതാവ് എല്‍ കെ അദ്വാനിയുടെ രഥയാത്ര തടയുകയും ബിഹാറിലെ സമസ്തിപൂരിൽ വെച്ച് അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയും ചെയ്തത് ലാലു പ്രസാദ് സര്‍ക്കാരാണ്.

Eng­lish Sum­ma­ry: Oppo­si­tion uni­ty is get­ting stronger at the nation­al level

You may like this video also

Exit mobile version