Site icon Janayugom Online

രാജസ്ഥാനില്‍ ബിജെപിക്ക് ബദല്‍ കോണ്‍ഗ്രസല്ലെന്ന് ഉവൈസി

രാജസ്ഥാനില്‍ ബിജെപിയെ തടഞ്ഞുനിര്‍ത്താന്‍ കോണ്‍ഗ്രസിന് കഴിയുമെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്ന് എഐഎംഐഎം അധ്യക്ഷന്‍ അസദുദ്ദിന്‍ ഉവൈസി. വലിയതരത്തിലുള്ള ഭരണവിരുദ്ധ വികാരവും ദുര്‍ഭരണവും രാജസ്ഥാനില്‍ ഉണ്ടെന്നും ഉവൈസിപറഞ്ഞു.ഇന്ത്യയില്‍മുസ്ലീങ്ങള്‍ക്ക് അവരുടേതായ രാഷ്ട്രീയ നേതൃത്വം ഉണ്ടായിരിക്കണം, അങ്ങനെ വര്‍ഗീയത കുറയുകയും ജനാധിപത്യത്തില്‍ ആത്മവിശ്വാസം വളരുകയും നിയമവാഴ്ച ശക്തിപ്പെടുത്തുകയും ചെയ്യണമെന്നുമാണ് താന്‍ വിശ്വസിക്കുന്നതെന്നും ഉവൈസി പറഞ്ഞു.

കോണ്‍ഗ്രസിനും ബിജെപിക്കും പുറമെ രാജ്‌സഥാനില്‍ രാഷ്ട്രീയ വ്യാപ്തിയും ഇടവുമുണ്ടെന്നും അതുകൊണ്ടാണ് ഭാരതീയ ട്രൈബല്‍ പാര്‍ട്ടിയും രാഷ്ട്രീയ ലോക്താന്ത്രിക് പാര്‍ട്ടിയും പോലുള്ള ചില പാര്‍ട്ടികള്‍ ഇവിടെ വിജയിച്ചതെന്നും ഉവൈസി പറഞ്ഞു. കോണ്‍ഗ്രസിനും ബിജെപിക്കും പുറമെ രാജസ്ഥാനിലെ ജനങ്ങള്‍ക്ക് രാഷ്ട്രീയ ശബ്ദം ഉണ്ടാകേണ്ടതിന്റെ ആവശ്യകത ഇന്നത്തെ കാലത്ത് ഉണ്ടെന്ന് താന്‍ കരുതുന്നതായും ഉവൈസി പറഞ്ഞു.തങ്ങള്‍ കഴിയുന്നത്ര സീറ്റുകളില്‍ രാജസ്ഥാനില്‍ മത്സരിക്കുമെന്നും തിരഞ്ഞെടുപ്പിനോട് അടുത്തെത്തുമ്പോള്‍ മാത്രമേ സീറ്റുകളുടെ എണ്ണം പറയാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.യുപിയിലെ പോലെയാകില്ല രാജസ്ഥാനിലെന്നും ഉവൈസി പറഞ്ഞു

യുപിയില്‍ ഞങ്ങളുടെ വോട്ട് ശതമാനം വര്‍ധിച്ചെങ്കിലും വിജയിക്കാനായില്ല. എന്നാല്‍ രണ്ട് സംസ്ഥാനങ്ങളെയും താരതമ്യം ചെയ്യുന്നത് തെറ്റാണ്, കാരണം സ്ഥിതിയില്‍ ഒരുപാട് വ്യത്യാസമുണ്ട്. നിങ്ങള്‍ യുപിയില്‍ നോക്കുകയാണെങ്കില്‍, തങ്ങള്‍ വഞ്ചിക്കപ്പെട്ടുവെന്ന് മുസ്ലിങ്ങള്‍ക്ക് തോന്നും.സമാജ് വാദി പാര്‍ട്ടിക്ക് വോട്ടുചെയ്യാന്‍ തങ്ങളെ തെറ്റിദ്ധരിപ്പിച്ചെന്നും ഉവൈസി പറഞ്ഞു.ഹിന്ദി ബെല്‍റ്റില്‍, മുസ്ലീങ്ങള്‍ക്ക് സര്‍ക്കാരുകളെ മാറ്റാന്‍ കഴിയില്ലെന്നും ഇത് അംഗീകരിക്കേണ്ട ഒരു രാഷ്ട്രീയ യാഥാര്‍ത്ഥ്യമാണെന്നും അദ്ദേഹം പറഞ്ഞു. ബിജെപിക്ക് തടയിടാന്‍ തങ്ങള്‍ക്കാവുമെന്ന് തന്നെയാണ് വുിശ്വാസമെന്നും അദ്ദേഹം പറഞ്ഞു.

രാജസ്ഥാനില്‍ എഐഎംഐഎം പാര്‍ട്ടിയുടെ സംസ്ഥാന ഘടകം രൂപീകരിച്ചിട്ടുണ്ട്. രാജസ്ഥാന്‍ വിവിധ പ്രശ്നങ്ങള്‍ നേരിടുന്നുണ്ടെന്നും അതുകൊണ്ടാണ് രാജസ്ഥാനില്‍ പുതിയ ഘടകം രൂപീകരിക്കുന്നതെന്നും ഉവൈസി പറഞ്ഞിരുന്നു. ഏകീകൃത സിവില്‍ കോഡിനെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. വൈവിധ്യത്തിന് പ്രസിദ്ധമായ രാജ്യമാണ് ഇന്ത്യയെന്നും ആ വൈവിധ്യത്തെ നിലനിര്‍ത്തണമെന്നും ഉവൈസി പറഞ്ഞു. ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുന്നതിന് ഓള്‍ ഇന്ത്യ മജിലിസ് എതിരാണ്. ഗോവ, മറ്റ് പല പ്രദേശങ്ങള്‍ ഹിന്ദു വിഭാഗങ്ങള്‍ക്ക് മാത്രമായി മാറ്റി. കേന്ദ്രീകരണം കൊണ്ടുവരാന്‍ ഇത്തരം പ്രദേശങ്ങളിലുള്ള വര്‍ഗീയമായ വേര്‍തിരിവ് ബിജെപി മാറ്റുമോ എന്നും ഉവൈസി ചോദിച്ചിരുന്നു.

Eng­lish Sum­ma­ry: Owaisi says Con­gress is not an alter­na­tive to BJP in Rajasthan

You may also like this video:

Exit mobile version