Site iconSite icon Janayugom Online

കാട് കയറാതെ പടയപ്പ

വനമേഖലയിലേക്ക് പിന്‍വാങ്ങാന്‍ തയ്യാറാകാതെ കാട്ടുകൊമ്പന്‍ പടയപ്പ. മറയൂരിന് സമീപം തോട്ടംമേഖലയില്‍ പടയപ്പ തമ്പടിക്കാന്‍ തുടങ്ങിയിട്ട് ഒരു മാസത്തോളമായി. കഴിഞ്ഞ ദിവസം രാത്രി തലയാറില്‍ റേഷന്‍കടക്ക് നേരെ പടയപ്പ ആക്രമണം നടത്തി. കടയുടെ വാതില്‍ തകര്‍ത്തെങ്കിലും ഇവിടെ നിന്നും അരി ഭക്ഷിച്ചില്ല. അരി ചാക്കുകള്‍ ആനക്കെത്താത്ത ദൂരത്തിലായിരുന്നു സൂക്ഷിച്ചിരുന്നത്. കഴിഞ്ഞദിവസം തലയാറില്‍ ഒരു വീടിന്റെ വാതില്‍ തകര്‍ത്ത പടയപ്പ പച്ചക്കറി കടക്കു നേരെയും ആക്രമണം നടത്തിയിരുന്നു.

കഴിഞ്ഞദിവസം അർധരാത്രി ഒന്നരയോടെ തൊഴിലാളികൾ താമസിക്കുന്ന ലയത്തിലൂടെ എത്തിയ പടയപ്പ വയോധിക ദമ്പതികളായ രാജു ചെല്ലമ്മയുടെ വീട്ടിലെത്തി വാതിൽ പൊളിച്ചു. പാമ്പൻ മലയിൽ വീടിനുള്ളിൽ നിന്നും അരിയെടുക്കാൻ മൂന്ന് ആഴ്ചയ്ക്ക് മുൻപ് വീടുകളുടെ വാതിലിൽ തട്ടി ഭീതി പരത്തിയ സംഭവവും ഉണ്ടായി. രണ്ടു വീടിന്റെ വാതിലുകൾ പൊളിച്ച് ഒരു വീട്ടിൽ നിന്നും ഒരു ചാക്ക് അരി എടുത്തുകൊണ്ട് പോയിരുന്നു.
കഴിഞ്ഞ ഒരു മാസത്തിനിടെ കാപ്പിസ്റ്റോര്‍, പാമ്പന്‍മല, ലക്കം ന്യൂ ഡിവിഷന്‍, തലയാര്‍ എന്നീ തോട്ടം മേഖലകളില്‍ തമ്പടിച്ച് പടയപ്പ തൊഴിലാളികള്‍ക്ക് ഭീഷണി ഉയര്‍ത്തുന്നുണ്ട്.

വനം വകുപ്പ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടെങ്കിലും യാതൊരു നടപടിയുമില്ലെന്ന് തൊഴിലാളികൾ പറയുന്നു. രാപകലില്ലാതെ എല്ലാ സമയത്തും പടയപ്പ ഇവിടെ കറങ്ങി നടക്കുന്നതിനാൽ തേയില തോട്ടത്തിൽ ജോലിയെടുക്കുന്നതും രാത്രിയിൽ ഉറക്കമില്ലാത്ത അവസ്ഥയിൽ കഴിഞ്ഞുകൂട്ടുന്നതും തോട്ടം തൊഴിലാളികൾക്ക് വളരെ ബുദ്ധിമുട്ടായിരിക്കുകയാണ്. ലയങ്ങളിലെ വീടുകൾക്ക് കാര്യമായ ഉറപ്പ് ഇല്ലാത്തത് ഭീതി വർധിപ്പിക്കുന്നുണ്ട്. അടിയന്തരമായി പടയപ്പയെ നിരീക്ഷിക്കാൻ വാച്ചർമാരെ നിയമിക്കണമെന്നും ഇവിടെനിന്നും മാറ്റാനുള്ള നടപടി സ്വീകരിക്കണമെന്നും പ്രദേശവാസികൾ ആവശ്യപ്പെട്ടു. 

Eng­lish Sum­ma­ry; Padayap­pa with­out enter­ing for­est area

You may also like this video

Exit mobile version