Site iconSite icon Janayugom Online

അഫ്ഗാനിസ്ഥാനിലെ ഭീകരകേന്ദ്രങ്ങളിൽ പാകിസ്ഥാൻ വ്യോമാക്രമണം; സ്‌ത്രീകളും കുട്ടികളുമടക്കം 15 മരണം

അഫ്ഗാനിസ്ഥാനിലെ ഭീകരകേന്ദ്രങ്ങളിൽ പാകിസ്ഥാൻ നടത്തിയ വ്യോമാക്രമണത്തിൽ സ്ത്രീകളും കുട്ടികളുമടക്കം 15 പേർ കൊല്ലപ്പെട്ടു. അഫ്ഗാനിസ്ഥാനിലെ പക്തിക പ്രവിശ്യയിലെ ബാർമാൽ ജില്ലയിൽ ആയിരുന്നു ആക്രമണം. ഏകപക്ഷീയമായ വ്യോമാക്രമണത്തെ അപലപിച്ച താലിബാൻ തിരിച്ചടിക്കുമെന്ന് മുന്നറിയിപ്പ് നൽകി . അഫ്ഗാനിസ്ഥാനിലെ പാകിസ്ഥാൻ പ്രത്യേക പ്രതിനിധി മുഹമ്മദ് സാദിഖ് കാബൂളിൽ താലിബാൻ നേതൃത്വവുമായി കൂടിക്കാഴ്ച നടത്തിയതിന് മണിക്കൂറുകൾക്ക് ശേഷമാണ് ആക്രമണം നടന്നത്. താലിബാനെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. 

പാകിസ്ഥാൻ അതിർത്തിയോട് ചേർന്നുള്ള പക്തിക പ്രവിശ്യയിലെ ഒരു പർവതപ്രദേശത്താണ് ആക്രമണം നടത്തിയതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഏഴ് ഗ്രാമങ്ങളെ ലക്ഷ്യമാക്കിയായിരുന്നു ആക്രമണം . അവയിലൊന്ന് പൂർണമായും നശിപ്പിക്കപ്പെട്ടു. ഒരു പരിശീലന കേന്ദ്രം തകർത്തതായും ചില ഭീകരർ ആക്രമണത്തിൽ കൊല്ലപ്പെട്ടതായും ഉദ്യോഗസ്ഥർ പറഞ്ഞു. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് വിവരം. വ്യോമാക്രമണം മേഖലയിൽ സംഘർഷം വർധിപ്പിക്കുമെന്നാണ് വിലയിരുത്തൽ. പാക്കിസ്ഥാൻ വ്യോമാക്രമണം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും അതിർത്തിക്കടുത്തുള്ള താലിബാൻ ഒളിത്താവളങ്ങൾ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് സുരക്ഷാ വൃത്തങ്ങൾ അഭിപ്രായപ്പെട്ടു.

Exit mobile version