Site icon Janayugom Online

സുരേന്ദ്രന്റെ പണപ്പിരിവിന് കോഴിക്കോട് ബിജെപി ജില്ലാഘടകത്തിന്റെ ബദല്‍

കൊടകര കുഴൽപ്പണക്കേസിലെ പരാതിക്കാരൻ എ കെ ധർമരാജനിൽനിന്ന്‌ കെ കെ രാജന്‍ കുടുംബസഹായഫണ്ടിലേക്ക്‌ സംഭാവന വാങ്ങിയതിൽ പ്രതിഷേധവുമായി സമാന്തര പിരിവ്‌. യുവമോർച്ച മുൻ കോഴിക്കോട്‌ ജില്ലാ പ്രസിഡന്റ്‌ കെ കെ രാജനായി ബിജെപി ജില്ലാ നേതൃത്വമാണ്‌ സമാന്തര ഫണ്ട്‌ സമാഹരിച്ചത്‌. മുൻ സംസ്ഥാന പ്രസിഡന്റുമാരായ കുമ്മനം രാജശേഖരനും പി കെ കൃഷ്‌ണദാസും ചേർന്ന്‌ ജില്ലാ കമ്മിറ്റിയുടെ ഫണ്ട്‌ രാജന്റെ വീട്ടിലെത്തി കുടുംബത്തിന്‌ കൈമാറി.

മൂന്നുലക്ഷം രൂപയാണ്‌ ഇവർ കൈമാറിയത്‌. സംസ്ഥാന പ്രസിഡന്റ്‌ കെ സുരേന്ദ്രന്റെ നേതൃത്വത്തിൽ കുടുംബസഹായഫണ്ടിനായി ധർമരാജനിൽ നിന്നടക്കം സംഭാവന പറ്റിയിരുന്നു. തുടർന്ന്‌ ഇത്‌ ബഹിഷ്‌കരിച്ചാണ്‌ ജില്ലാ പ്രസിഡന്റ്‌ വി കെ സജീവന്റെ നേതൃത്വത്തിൽ ബദൽ ഫണ്ട്‌ ശേഖരിച്ചത്‌.

സംസ്ഥാന–ജില്ലാ നേതൃത്വങ്ങൾ രണ്ടുവിധത്തിൽ പണം സമാഹരിച്ചതോടെ ഫണ്ടിന്റെ പേരിൽ ഗ്രൂപ്പിസം ശക്തമായി. സുരേന്ദ്രൻ–വി മുരളീധരൻ പക്ഷത്തിന്റെ അഴിമതിക്ക്‌ ഉദാഹരണമായി പി കെ കൃഷ്‌ണദാസ്‌ വിഭാഗം പ്രശ്‌നം ഉയർത്തിക്കൊണ്ടുവന്നിട്ടുണ്ട്‌. കേരളത്തിന്റെ ചുമതലയുള്ള പ്രകാശ്‌ ജാവ്‌ദേക്കർക്കടക്കം പരാതിയും അയച്ചു. കളങ്കിതരുടെ പണംപറ്റി പാർടിയെ അപമാനിക്കുന്നുവെന്നാണ്‌ പരാതി.

വെല്ലുവിളിച്ച് ശോഭാ സുരേന്ദ്രൻ 
അതിനിടെ പാർട്ടിയിൽ ത­ന്നെ ഒറ്റപ്പെടുത്താനുള്ള വി മുരളീധരൻ- കെ സുരേന്ദ്രൻ വിഭാഗത്തിന് ശക്തമായ മറുപടി നൽകി പാർട്ടി വേദികളിൽ സജീവമായി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രൻ. തന്നെ ബിജെപിയിൽ നിന്ന് പുറത്താക്കാൻ ആരെങ്കിലും ആഗ്രഹിക്കുന്നുവെങ്കിൽ അതിന് വച്ച വെ­ള്ളം വാങ്ങിവയ്ക്കണമെന്ന് അവർ കോഴിക്കോട്ട് പറഞ്ഞു.
ജില്ലയിലെ പരിപാടിയിൽ ശോ­ഭാ സുരേന്ദ്രന് അവസരം നൽകുന്നതിനെച്ചൊല്ലി ബിജെപിയുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ തർക്കമുണ്ടായിരുന്നു. ഇതിനുള്ള മറുപടിയായിരുന്നു പ്രതികരണം. തങ്ങൾക്ക് സ്വാധീനമുള്ള ജില്ലകളിൽ നിന്ന് കെ സുരേന്ദ്രൻ വിഭാഗം വിലക്ക് ഏർപ്പെടുത്തിയെങ്കിലും പി കെ കൃഷ്ണദാസ്- എം ടി രമേശ് വിഭാഗത്തിന് ശക്തിയുള്ള കോഴിക്കോട് ജില്ല കേന്ദ്രീകരിച്ച് പാർട്ടി വേദികളിൽ സജീവമാകുകയാണ് ശോഭ.

ബിജെപി സംഘടിപ്പിച്ച രാപ്പകൽ സമരം ഉദ്ഘാടനം ചെയ്യാനാണ് ശോഭ കോഴിക്കോട്ടെത്തിയത്. ഇതേ ദിവസം കോഴിക്കോട്ടുണ്ടായിരുന്ന ദേശീയ നിർവാഹകസമിതി അംഗം പി കെ കൃഷ്ണദാസിനെ അവര്‍ നേരിൽ കണ്ട് ചർച്ച നടത്തുകയും ചെയ്തു. പാർട്ടിയുടെ സംസ്ഥാന വൈസ് പ്രസിഡന്റാണ് ശോഭാ സുരേന്ദ്രൻ. അവർ പാർട്ടി പരിപാടികളിൽ സജീവമാകുന്നതിൽ അസ്വാഭാവികത കാണേണ്ടതില്ലെന്ന് കൃഷ്ണദാസ് വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. കൊടകര കുഴൽപ്പണക്കേസുമായി ബന്ധപ്പെട്ട എ കെ ധർമ്മരാജനിൽ നിന്ന് ബിജെപി ഫണ്ട് സ്വീകരിച്ചതിനെക്കുറിച്ച് അറിയില്ലെന്നും കൃഷ്ണദാസ് പറഞ്ഞു.
ദിവസങ്ങൾക്ക് മുമ്പും കോഴിക്കോട്ട് വിവിധ പരിപാടികളിൽ ശോഭാ സുരേന്ദ്രൻ സംബന്ധിച്ചിരുന്നു. ശോഭാ സുരേന്ദ്രന്റെ ചിത്രമുള്ള വലിയ ബോർഡുകളും കോഴിക്കോട് നഗരത്തിൽ വ്യാപകമായി ഉയർത്തിയിട്ടുണ്ട്. എന്നാല്‍ ജില്ലാ നേതൃത്വത്തിന്റെ നടപടികളിൽ കെ സുരേന്ദ്രന് കടുത്ത അതൃപ്തിയുണ്ട്. പി കെ കൃഷ്ണദാസ്, എം ടി രമേശ് എന്നിവരെയായിരുന്നു ബിജെപി ജില്ലാ നേതൃത്വം പരിപാടികൾക്ക് വിളിച്ചിരുന്നത്. ഇതിനൊപ്പമാണ് ഇപ്പോൾ ശോഭയെയും പങ്കെടുപ്പിച്ച് തുടങ്ങിയത്. ഇതോടെ ജന്മനാട്ടിൽ കെ സുരേന്ദ്രൻ ഒറ്റപ്പെട്ട അവസ്ഥയിലെത്തി.

പി കെ കൃഷ്ണദാസ് വിഭാഗം കുറച്ചുകാലമായി ശോഭാ സുരേന്ദ്രനോട് അനുകൂലമായ സമീപനം പുലർത്തിയിരുന്നില്ല. അതുകൊണ്ട് തന്നെ ശോഭ തീർത്തും ദുർബലയാകുമെന്നായിരുന്നു കെ സുരേന്ദ്രൻ ഉൾപ്പെടെയുള്ളവരുടെ പ്രതീക്ഷ. എന്നാൽ അതിന് വിപരീതമായി എല്ലാവരോടും യോജിച്ച് പാർട്ടിയിൽ പുതിയ സമരപാത തുറക്കാനുള്ള നീക്കമാണ് അവര്‍ നടത്തിക്കൊണ്ടിരിക്കുന്നതെന്നും വ്യക്തമായിട്ടുണ്ട്.

Eng­lish Sam­mury: Par­al­lel fund col­lec­tion for help the fam­i­ly of for­mer BJP dis­trict president

Exit mobile version