Site icon Janayugom Online

പാര്‍ലമെന്റ് സമ്മേളനത്തിന് ഇന്ന് തുടക്കം; വിലക്കയറ്റവും തൊഴിലില്ലായ്മയും മുഖ്യവിഷയം

parliament

പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിന് ഇന്ന് തുടക്കം. വിലക്കയറ്റം, തൊഴിലില്ലായ്മ, സാമ്പത്തിക സംവരണം, കാര്‍ഷിക മേഖലയിലെ പ്രതിസന്ധി തുടങ്ങിയവ സമ്മേളനത്തില്‍ മുഖ്യ ചര്‍ച്ചാവിഷയങ്ങളാകും. ഭരണഘടനാ സ്ഥാപനങ്ങളെ ദുര്‍ബലപ്പെടുത്തല്‍, സുപ്രീം കോടതിയോടുള്ള സര്‍ക്കാരിന്റെ ഏറ്റുമുട്ടല്‍, മിനിമം താങ്ങുവില അടക്കമുള്ള കര്‍ഷക പ്രശ്‌നങ്ങള്‍ തുടങ്ങിയവയും ആദ്യ ദിവസങ്ങളില്‍ തന്നെ സഭയില്‍ ഉന്നയിക്കപ്പെടുമെന്ന് ഉറപ്പായിട്ടുണ്ട്. എയിംസ് സെര്‍വര്‍ ഹാക്കിങ്, വൈദ്യുതി നിയമ ഭേദഗതി തുടങ്ങിയ വിഷയങ്ങളും പ്രതിപക്ഷ പാര്‍ട്ടികള്‍ സഭയില്‍ ഉയര്‍ത്തും.

സംസ്ഥാനങ്ങളുടെ മേലുള്ള സാമ്പത്തിക ഉപരോധം, കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ ദുരുപയോഗം, ചൈന‑ഇന്ത്യ അതിര്‍ത്തി തര്‍ക്കം തുടങ്ങി നിരവധി പ്രശ്‌നങ്ങളും രാജ്യത്തിന് മുന്നിലുണ്ടെന്നും ജനങ്ങളോട് ഉത്തരം പറയാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണെന്നും സര്‍വകക്ഷി യോഗത്തില്‍ പ്രതിപക്ഷം ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് കമ്മിഷണറുടെ നിയമനം, കശ്മീരി പണ്ഡിറ്റുകളുടെ കൊലപാതകം, രാജ്യത്തെ സമ്പദ്‌വ്യവസ്ഥയുടെ തകര്‍ച്ച, തൊഴിലുറപ്പ് പദ്ധതി ദുര്‍ബലപ്പെടുത്തല്‍, ആദിവാസികളുടെ വനാവകാശം തുടങ്ങിയ വിഷയങ്ങളും സര്‍വകക്ഷി യോഗത്തില്‍ ഉയര്‍ന്നു.

സർവകക്ഷിയോഗം പ്രഹസനമായിരുന്നുവെന്ന് സിപിഐ പാര്‍ലമെന്ററി ഗ്രൂപ്പ് നേതാവ് ബിനോയ് വിശ്വം പ്രതികരിച്ചു. ഗുജറാത്തിലെ തെരഞ്ഞെടുപ്പ് പ്രചരണത്തിനു പോകാൻ സമയം കണ്ടെത്തുന്ന പ്രധാനമന്ത്രിക്ക് പ്രതിപക്ഷ ശബ്ദം കേൾക്കാൻ സമയമില്ലായിരുന്നു. വനിതാ സംവരണ നിയമം പാസാക്കുക, ആന്‍ഡമാന്‍ നിക്കോബാറിലെ വ്യാപക മരം മുറി തടയാന്‍ നടപടിയെടുക്കുക തുടങ്ങിയ വിഷയങ്ങള്‍ യോഗത്തില്‍ ഉന്നയിച്ചതായി ബിനോയ് വിശ്വം പറഞ്ഞു. 29നാണ് സമ്മേളനം സമാപിക്കുക.

Eng­lish Summary:Parliament ses­sion begins today

You may also like this video

Exit mobile version