ബസ് സ്റ്റോപ്പ് കെട്ടിടത്തിന്റെ മുകളില്‍ മുസ്‌ലിം പള്ളികളുടേതിന് സമാനമായ മിനാരം നിര്‍മ്മിച്ചുവെന്ന വിവാദം മറ്റൊരു വഴിത്തിരിവിലേക്ക്. ബിജെപി എംപിയും എംഎല്‍എയും നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എന്‍എച്ച്എഐ)യും തമ്മിലുള്ള വാക്പോരിലേക്കാണ് വിവാദം വഴിവച്ചിരിക്കുന്നത്.
നഞ്ചൻകോട്-ഊട്ടി ദേശീയ പാതയിൽ ജെഎസ്എസ് കോളജിന് സമീപമുള്ള ബസ് സ്റ്റോപ്പിന് മുകളിലുള്ള മിനാരങ്ങള്‍ നീക്കം ചെയ്യുമെന്നായിരുന്നു മൈസുരു-കുടക് നിയോജക മണ്ഡലത്തിലെ ബിജെപി എംപി പ്രതാപ് സിംഹയുടെ മുന്നറിയിപ്പ്. ഇതോടെ ബസ് സ്റ്റോപ്പ് ദേശീയശ്രദ്ധ നേടി.
പിന്നാലെ ബസ് സ്റ്റോപ്പ് നിര്‍മ്മിച്ചത് അനധികൃതമായി സ്ഥലം കയ്യേറിയാണെന്നും ഇത് നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ട് എന്‍എച്ച്എഐ മൈസുരുവിലെ കർണാടക റൂറൽ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് ലിമിറ്റഡിനും സിറ്റി കോർപറേഷൻ കമ്മിഷണര്‍ക്കും നോട്ടീസ് അയച്ചതാണ് പുതിയ സംഭവ വികാസങ്ങള്‍ക്ക് തുടക്കമിട്ടത്.
കൃഷ്ണരാജ നിയമസഭാ നിയോജക മണ്ഡലത്തിന് കീഴിലാണ് ബസ് ഷെൽട്ടർ സ്ഥിതി ചെയ്യുന്നതെന്നതും ഇത് തന്റെ പരിധിയില്‍ വരുന്ന വിഷയമാണെന്നും ചൂണ്ടിക്കാട്ടി ബിജെപി എംഎല്‍എയായ എസ് എ രാമദാസ് ഒടുവില്‍ രംഗത്തെത്തി. മൈസുരുവിന്റെ പൈതൃകം ഉയർത്തിക്കാട്ടുന്ന തരത്തിലാണ് ബസ് സ്റ്റോപ്പ് രൂപകല്പന ചെയ്തതെന്നും മൈസുരു കൊട്ടാരത്തിന്റെ മാതൃകയിലാണ് ഇത് നിർമ്മിച്ചിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം ദേശീയ പാതയിലെ ബസ് സ്റ്റോപ്പ് നിര്‍മ്മാണം നിര്‍ത്തിവയ്ക്കാന്‍ നിരവധി തവണ ആവശ്യപ്പെട്ടിരുന്നതായി എന്‍എച്ച്എഐ പറയുന്നു. നിര്‍മ്മിതി ഒരാഴ്ചയ്ക്കകം പൊളിച്ചു നീക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും അതോറിറ്റി പറഞ്ഞു.
അതിനിടെ ബസ് സ്റ്റോപ്പിന്റെ രൂപരേഖ പരിശോധിക്കാൻ വിദഗ്ധ സമിതി രൂപീകരിക്കുമെന്ന് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ അറിയിച്ചു. രാമദാസ്, ബൊമ്മെയെ കണ്ട് പ്രതാപ് സിംഹയ്ക്കെതിരെ പരാതി പറഞ്ഞിരുന്നു.
English Summary: Party MLA stands against BJP’s move to demolish Mysuru ‘Masjid’ bus stop
You may also like this video