Site icon Janayugom Online

കൂട്ടിരിപ്പുകാരനെ മർദ്ദിച്ച സംഭവം; സെക്യൂരിറ്റി ജീവനക്കാർ അറസ്റ്റിൽ

തിരുവനന്തപുരം മെഡിക്കൽ കോളജിൽ രോഗിയുടെ കൂട്ടിരിപ്പുകാരനെ മർദ്ദിച്ച രണ്ട് സെക്യൂരിറ്റി ജീവനക്കാർ അറസ്റ്റിൽ. മർദ്ദനമേറ്റ അരുൺ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മെഡിക്കൽ കോളജ് പൊലീസിന്റെ നടപടി. സ്വകാര്യ ഏജൻസിയിലെ സുരക്ഷാ ജീവനക്കാരായ വിഷ്ണു, രതീഷ് എന്നിവരാണ് അറസ്റ്റിലായത്. ഇവരെ ജാമ്യത്തിൽ വിട്ടയച്ചു.
ഇന്നലെ വൈകുന്നേരമാണ് സംഭവങ്ങളുടെ തുടക്കം. ബന്ധുവിന് കൂട്ടിരിക്കാൻ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിയതായിരുന്നു ആറ്റിങ്ങൽ സ്വദേശി അരുൺ ദേവ്. വാർഡിൽ കയറുന്നതിനെ ചൊല്ലി തർക്കമുണ്ടാകുകയും പ്രകോപിതരായ രണ്ടു സെക്യൂരിറ്റി ജീവനക്കാർ അരുണിനെ മര്‍ദ്ദിക്കുകയുമായിരുന്നു. മർദ്ദനമേറ്റ അരുൺ ദേവ് പൊലീസിൽ പരാതി നൽകി.
തുടർന്ന് മെഡിക്കൽ കോളജ് അത്യാഹിതവിഭാഗത്തിൽ ചികിത്സയ്ക്ക് എത്തിയപ്പോൾ സെക്യൂരിറ്റി ജീവനക്കാർ സംഘം ചേർന്ന് അരുണിനെ വീണ്ടും മർദ്ദിച്ചു. മർദ്ദനത്തിൽ അരുണിന് കാര്യമായി പരിക്കേറ്റിട്ടുണ്ട്. അതേ സമയം സംഭവം വാർത്തയായതിനു പിന്നാലെ ആരോഗ്യമന്ത്രി വീണ ജോർജ്ജ് വിഷയത്തിൽ ഇടപെട്ടു. കൂട്ടിരുപ്പുകാരന്റെ പരാതിക്കുമേൽ അന്വേഷിച്ച് അടിയന്തര നടപടി സ്വീകരിക്കാൻ ആരോഗ്യ വകുപ്പ് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്ക് നിർദ്ദേശം നൽകി.

eng­lish sum­ma­ry: Patien­t’s bystander bru­tal­ly beat­en by secu­ri­ty guards at Med­ical College

you may also like this video;

Exit mobile version