Site icon Janayugom Online

ഇസ്രയേലി നയം മൂലം പലസ്തീനില്‍ സമാധാന പ്രക്രിയ നിലച്ചു: അകേല്‍ മുഹമ്മദ് അഹമ്മദ്

ലോകസമാധാനത്തിനും മാനവികതയുടെ ഭാവിക്കും വേണ്ടിയുള്ള നിർണായക നിമിഷത്തിലാണ് സിപിഐ കോൺഗ്രസ് നടക്കുന്നതെന്ന് പലസ്തീന്‍ പീപ്പിള്‍സ് പാര്‍ട്ടി പ്രതിനിധി അകേല്‍ മുഹമ്മദ് അഹമ്മദ് പറഞ്ഞു. ജനങ്ങളുടെ ജീവിതത്തെ കുറിച്ച് തങ്ങളുടെ താല്പര്യങ്ങൾ സുരക്ഷിതമാക്കാൻ ലോകത്തിന്റെ എല്ലാ കോണുകളിലും സാമ്രാജ്യത്വ‑മുതലാളിത്ത രാജ്യങ്ങൾ നടത്തുന്ന വലിയ കടന്നാക്രമണങ്ങള്‍ക്കാണ് നാം സാക്ഷ്യം വഹിക്കുന്നത്. കൂട്ട നശീകരണായുധങ്ങളുമായി വ്യാപകമായ ഏറ്റുമുട്ടലിന്റെ അന്തരീക്ഷം അപകടകരമാണ്.

തങ്ങളുടെ താല്പര്യങ്ങൾ സംരക്ഷിക്കുന്നതിനും രാജ്യങ്ങളുടെ മേധാവിത്വത്തിനും വിഭവചൂഷണം നടത്തുന്നതിനും സാമ്രാജ്യത്വ ശക്തികൾ ഏത് നുണകള്‍ പ്രചരിപ്പിക്കുന്നതിനും ആയുധങ്ങള്‍ ഉപയോഗിക്കാനും മടിക്കില്ല. ആക്രമണാത്മക ഇസ്രയേലി നയം കാരണം എട്ടുവർഷത്തിലേറെയായി പലസ്തീനിൽ സമാധാന പ്രക്രിയ അവസാനിച്ചിരിക്കുകയാണ്. അധിനിവേശം, കൊലപാതകങ്ങള്‍, ആക്രമണം, ജനവാസകേന്ദ്രങ്ങൾ തകര്‍ക്കുകയും പലസ്തീനികളുടെ വീടുകൾ നശിപ്പിക്കുകയും ചെയ്യല്‍, ജറുസലേമിലെയും ഹെബ്രോണിലെയും പുണ്യസ്ഥലങ്ങൾ സായുധരായവരെക്കൊണ്ട് ആക്രമിക്കുകയും ചെയ്യുന്നു. കുടിയേറ്റക്കാരും സൈന്യവും പലസ്തീൻ യുവാക്കളെ ദിവസേന കൊന്നൊടുക്കുന്നു, ഈ വർഷം 180 ലധികം പലസ്തീനികൾ കൊല്ലപ്പെട്ടു, അവരിൽ ധാരാളം കുട്ടികളുള്‍പ്പെടുന്നു.

5000 പലസ്തീനികൾ ഇസ്രയേലി ജയിലുകളിലാണ്. അവരിൽ നൂറുകണക്കിന് പേർ വിചാരണ കൂടാതെ തടങ്കലിൽ കഴിയുന്നവരാണ്, അവരിൽ 50 പേർ ഇപ്പോൾ നിരാഹാര സമരത്തിലാണ്, സമകാലിക ദുരിതാവസ്ഥ അകേല്‍ വിശദീകരിച്ചു. യുഎസ് സാമ്രാജ്യത്വവും പാശ്ചാത്യ മുതലാളിത്ത രാജ്യങ്ങളും സംരക്ഷിക്കുന്ന അധോലോക രാഷ്ട്രമായാണ് ഇസ്ര യേൽ പെരുമാറുന്നത്. ദൗർഭാഗ്യവശാൽ, യുഎൻ സംഘടനകൾ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര സമൂഹത്തിന് അന്താരാഷ്ട്ര നിയമങ്ങളും മനുഷ്യാവകാശങ്ങളും മാനിക്കണമെന്ന് ഇസ്രയേലിനെ നിർബന്ധിക്കാൻ കഴിയുന്നില്ല, മറിച്ച് പല രാജ്യങ്ങളും ഇസ്രയേലുമായി എല്ലാ മേഖലകളിലും ബന്ധം മെച്ചപ്പെടുത്തുകയാണ്. ദ്വിരാഷ്ട്ര പരിഹാരം പ്രായോഗികമായ പരിഹാരമാണെന്ന് ഞങ്ങൾ ഇപ്പോഴും വിശ്വസിക്കുന്നു. പലസ്തീന്‍ ജനതയുടെ ന്യായമായ സമരത്തോട് ഐക്യദാർഢ്യം എക്കാലത്തേക്കാളും ആവശ്യമാണ് ഇപ്പോഴെന്ന് അദ്ദേഹം പറഞ്ഞു.

Exit mobile version