Site iconSite icon Janayugom Online

റാപ്പർ വേടന് വിദേശയാത്രയ്ക്ക് അനുമതി; കേരളം വിടരുതെന്ന വ്യവസ്ഥ ഹൈക്കോടതി റദ്ദാക്കി

റാപ്പർ വേടന് (ഹിരണ്‍ദാസ് മുരളി) ജാമ്യവ്യവസ്ഥയിൽ ഇളവ് അനുവദിച്ച് ഹൈക്കോടതിയിൽ നിന്ന് ആശ്വാസം. ‘കേരളം വിട്ടുപോകരുത്’ എന്ന വ്യവസ്ഥ ഹൈക്കോടതി റദ്ദാക്കി. ഇതോടെ വേടന് വിദേശത്തേക്ക് യാത്ര ചെയ്യാം. ലൈംഗികാതിക്രമം ആരോപിച്ച് ഗവേഷക വിദ്യാർത്ഥിയുടെ പരാതിയിൽ സെൻട്രൽ പൊലീസ് എടുത്ത കേസിൽ, സെഷൻസ് കോടതിയാണ് നേരത്തെ ഈ വ്യവസ്ഥയോടെ മുൻകൂർ ജാമ്യം അനുവദിച്ചത്.

തൻ്റെ പ്രധാന വരുമാന മാർഗ്ഗം സ്റ്റേജ് പെർഫോമൻസ് ആണെന്നും, അതിനാൽ ഫ്രാൻസ്, ജർമ്മനി ഉൾപ്പെടെയുള്ള അഞ്ച് രാജ്യങ്ങളിലേക്ക് പോകാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് വേടൻ ഹൈക്കോടതിയെ സമീപിച്ചത്. അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെടുമ്പോൾ വേടൻ ഹാജരാകണം, രാജ്യം വിട്ട് പോകുന്നുണ്ടെങ്കിൽ അന്വേഷണ ഉദ്യോഗസ്ഥനെ മുൻകൂട്ടി അറിയിക്കണം മുതലായ നിർദ്ദേശങ്ങളോടെയാണ് കോടതി ഇളവ് അനുവദിച്ചത്.

കൊച്ചിയിലെ ഫ്‌ളാറ്റിലേക്ക് വിളിച്ചുവരുത്തി ലൈംഗികാതിക്രമം നടത്തിയെന്നായിരുന്നു ഗവേഷക വിദ്യാർത്ഥിയുടെ പരാതി. മുഖ്യമന്ത്രിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കഴിഞ്ഞ ഓഗസ്റ്റ് 21നാണ് സെൻട്രൽ പൊലീസ് കേസെടുത്തത്. പരാതി അടങ്ങിയ ഇ‑മെയിലിൽ മൊബൈൽ ഫോൺ നമ്പറോ മേൽവിലാസമോ ഇല്ലാതിരുന്നതിനാൽ പൊലീസിന് തുടക്കത്തിൽ പരാതിക്കാരിയെ ബന്ധപ്പെടാൻ കഴിഞ്ഞിരുന്നില്ല. പിന്നീട് മേൽവിലാസം ശേഖരിച്ച പൊലീസ് മൊഴിയെടുപ്പിന് ഹാജരാകാൻ ആവശ്യപ്പെട്ടെങ്കിലും യുവതി പ്രതികരിച്ചില്ല. പൊലീസ് നോട്ടീസ് തൻ്റെ ഐഡന്റിറ്റി വെളിപ്പെടുത്തുമെന്ന് ചൂണ്ടിക്കാട്ടി യുവതി ഹൈക്കോടതിയെ സമീപിച്ചിരുന്നു. പരാതിക്കാരിയുടെ മൊഴിയില്ലാതെ അന്വേഷണം തുടരാൻ കഴിയില്ലെന്ന നിലപാടിലായിരുന്നു സെൻട്രൽ പൊലീസ്. 

Exit mobile version