Site iconSite icon Janayugom Online

പെറുവില്‍ രാഷ്ട്രീയ അട്ടിമറി; അധികാരമേറ്റ് നാല് മാസം തികയും മുൻപേ പ്രസിഡന്റ് ജോസ് ജെറി പുറത്ത്

അധികാരമേറ്റ് നാല് മാസം തികയും മുൻപേ പെറുവിലെ ഇടക്കാല പ്രസിഡന്റ് ജോസ് ജെറിക്ക് പുറത്തേക്ക്. ചൈനീസ് വ്യവസായ പ്രമുഖരുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയ വിവരം മറച്ചുവെച്ചതിനെത്തുടർന്നാണ് കോൺഗ്രസ് ഇംപീച്ച്‌മെന്റിലൂടെ അദ്ദേഹത്തെ പുറത്താക്കിയത്. 24നെതിരെ 75 വോട്ടുകൾക്കാണ് ഇംപീച്ച്‌മെന്റ് പ്രമേയം പാസ്സായത്.

പ്രാദേശിക ചൈനീസ് റെസ്റ്റോറന്റുകൾ അറിയപ്പെടുന്ന ‘ചിഫാ’ എന്ന പേരുമായി ബന്ധപ്പെടുത്തി ‘ചിഫാ ഗേറ്റ്’ എന്നാണ് ഈ അഴിമതി വിവാദം അറിയപ്പെടുന്നത്. ഔദ്യോഗിക ഷെഡ്യൂളിലില്ലാതെ വ്യവസായി സിഹുവ യാങ്ങുമായി ജോസ് ജെറി പലതവണ കൂടിക്കാഴ്ച നടത്തുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഊർജ്ജ പദ്ധതിയുടെ സർക്കാർ കരാർ സ്വന്തമാക്കിയ വ്യക്തിയാണ് യാങ്ങ്. രാത്രിയിൽ ജെറി രഹസ്യമായി റെസ്റ്റോറന്റിലെത്തുന്ന ദൃശ്യങ്ങൾ രാജ്യത്ത് വലിയ പ്രതിഷേധത്തിന് കാരണമായി. മരക്കടത്ത് കേസിൽ വീട്ടുതടങ്കലിൽ കഴിയുന്ന ഒരു ചൈനീസ് പൗരനും ഈ കൂടിക്കാഴ്ചകളിൽ ഒരാളിൽ പങ്കെടുത്തതായി കണ്ടെത്തിയിട്ടുണ്ട്.

2016ന് ശേഷം പെറുവിലെ ഏഴാമത്തെ പ്രസിഡന്റായിരുന്നു ജോസ് ജെറി. ഇക്കഴിഞ്ഞ ഒക്ടോബറിൽ പുറത്താക്കപ്പെട്ട മുൻ പ്രസിഡന്റ് ദിന ബോലുവാർട്ടെയുടെ പകരക്കാരനായാണ് അദ്ദേഹം എത്തിയത്. തുടർച്ചയായി മൂന്ന് പ്രസിഡന്റുമാരാണ് ഇപ്പോൾ പെറുവിൽ ഇംപീച്ച്‌മെന്റിലൂടെ പുറത്താകുന്നത്. പ്രസിഡന്റിന്റെ അംഗീകാര റേറ്റിംഗ് കുത്തനെ ഇടിഞ്ഞതും അറ്റോർണി ജനറൽ അഴിമതി അന്വേഷണം പ്രഖ്യാപിച്ചതും അദ്ദേഹത്തിന് തിരിച്ചടിയായി. ഏപ്രിലിൽ പൊതുതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പുതിയ ഇടക്കാല പ്രസിഡന്റിനെ കണ്ടെത്താനായി ബുധനാഴ്ച വോട്ടെടുപ്പ് നടക്കും.

Exit mobile version