Site icon Janayugom Online

മെഡി. കോളജിൽ ജീപ്പിന് നേരേ പെട്രോള്‍ ബോംബേറ്; കോഴിക്കോട് ക്വട്ടേഷൻ സംഘങ്ങൾ അറസ്റ്റിൽ

കോഴിക്കോട് മെഡിക്കല്‍ കോളജ് അത്യാഹിത വിഭാഗത്തിന് മുന്നില്‍ നിര്‍ത്തിയിട്ട ജീപ്പിന് നേരേ പെട്രോള്‍ ബോംബേറ്. ചൊവ്വാഴ്ച പുലര്‍ച്ചെ 2.30-ഓടെയാണ് സംഭവം. ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലിന്റെ ഭാഗമായാണ് പെട്രോള്‍ ബോംബേറുണ്ടായതെന്നാണ് പ്രാഥമികവിവരം. ജീപ്പില്‍ ആളില്ലാതിരുന്നതിനാല്‍ ആര്‍ക്കും പരിക്കില്ല. സംഭവത്തില്‍ പൂവാട്ട്പറമ്പ് കിണറുള്ളകണ്ടി മുഹമ്മദ് ബഷീർ എന്ന പോക്സോ ബഷീർ (42), ഷഹബാസ് അഷ്റഫ് (25), പൂവാട്ട് പറമ്പ് കേളൻപറമ്പ് അസ്കർ (35), ചെറൂപ്പ കോടഞ്ചേരി വീട്ടിൽ ഫവാസ്(24), പെരിയങ്ങാട് തടായിൽ വീട്ടിൽ അബ്ദുൽ റാസിഖ്(40), പൂവാട്ടുപറമ്പ് പുറായിൽ ഹൗസിൽ ഷാഹുൽഹമീദ്(20), കുറ്റിക്കാട്ടൂർ മേലേ അരയങ്കോട് മുനീർ(42) തീർത്തക്കുന്ന് അരുൺ (25), പൂവാട്ട്പറമ്പ് കളരിപുറായിൽ അർഷാദ്(25), പെരുമണ്ണ പനച്ചിങ്ങൽ റോഡ് മുഹമ്മദ് അജ്നാസ്(23), തറോൽപുളിക്കൽതാഴം യാസർഅറാഫത്ത്(28) എന്നിവരെ അറസ്റ്റ് ചെയ്തു.

കഴിഞ്ഞദിവസം പൂവാട്ടുപറമ്പില്‍ ഗുണ്ടാസംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടലുണ്ടായിരുന്നു. ഈ സംഘര്‍ഷത്തില്‍ പരിക്കേറ്റ മൂന്നുപേരെയാണ് ജീപ്പില്‍ മെഡിക്കല്‍ കോളേജില്‍ എത്തിച്ചത്. പരിക്കേറ്റവരെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചശേഷം വാഹനം സമീപത്തുനിര്‍ത്തിയിട്ടു. ഇതിനുപിന്നാലെയാണ് പുലര്‍ച്ചെ ബൈക്കിലെത്തിയ രണ്ടംഗസംഘം ജീപ്പിന് നേരേ പെട്രോള്‍ ബോംബെറിഞ്ഞത്.

പരിക്കേറ്റ അർജുൻ എന്ന പ്രതി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. പൂവാട്ടുപറമ്പ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കുപ്രസിദ്ധമായ ‘ബി’ കമ്പനി സംഘാംഗങ്ങളാണ് പിടിയിലായവരിൽ ഭൂരിഭാഗവും. ഇതിന്റെ തലവൻ ബഷീർ എന്ന പോക്സോ ബഷീറിനൊപ്പം മുമ്പ് പ്രതിയായിരുന്ന അജ്മൽ എന്നയാൾ കേസിലാജരാവാത്തതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തെ തുടർന്നാണ് പൂവാട്ടുപറമ്പിൽ തിങ്കളാഴ്ച രാത്രി പതിനൊന്ന് മണിയോടെ ഇരുവിഭാഗങ്ങളും നടുറോഡിൽ വെച്ച് ചേരിതിരിഞ്ഞ് മാരകായുധങ്ങളുമായി ഏറ്റുമുട്ടിയത്. തുടർന്ന് പരിക്കേറ്റവരെയും കൊണ്ട് മെഡിക്കൽ കോളജിൽ എത്തിയ പോക്സോ ബഷീറിന്റെ സംഘത്തെ പിൻതുടർന്നെത്തിയ എതിർസംഘം അത്യാഹിത വിഭാഗത്തിന് സമീപത്ത് വെച്ച് പുലർച്ചെ രണ്ടര മണിക്ക് വണ്ടിയിൽ നിന്ന് ഊറ്റിയ പെട്രോൾ നിറച്ച ബിയർകുപ്പി എറിയുകയായിരുന്നു. വണ്ടിയിൽ ഉണ്ടായിരുന്നവർ തലനാരിഴക്കാണ് അപകടത്തിൽ നിന്നും രക്ഷപ്പെട്ടത്.

കഴിഞ്ഞ വർഷം ചേവായൂർ സ്റ്റേഷൻ പരിധിയിൽ സിപിഎം പ്രവർത്തകന്റെ വീട്ടിനു നേരെ പെട്രോൾ ബോംബെറിഞ്ഞ കേസിൽ പ്രതിയാണ് അരുൺ. ഭൂരിഭാഗം പ്രതികളും വിവിധ സ്റ്റേഷനുകളിലായി നിരവധി കേസുകളിൽ പ്രതികളാണ്. ബഷീറിന് കുന്ദമംഗലം, മെഡിക്കൽ കോളേജ്, മാവൂർ തുടങ്ങിയ സ്റ്റേഷനുകളിൽ പോക്സോ, അടിപിടി കേസുകൾ അടക്കം നിരവധി കേസുകളുണ്ട്. ഇയാൾ ഫോർവേഡ് ബ്ലോക്ക് പാർട്ടിയുടെ സംസ്ഥാന ഭാരവാഹിയാണെന്ന് പറഞ്ഞാണ് പല പ്രശ്നങ്ങളിലും ഇടപ്പെട്ട് സെറ്റിൽമെന്റ് നടത്താറുള്ളതെന്ന് പൊലീസ് പറഞ്ഞു.

Eng­lish Sum­ma­ry: petrol bomb attack against vehi­cle in kozhikode med­ical col­lege cam­pus; arrest
You may also like this video

Exit mobile version