രാജ്യത്ത് അശ്ലീല വീഡിയോകൾ നിരോധിക്കുന്നതിന് നിയമനിർമ്മാണം കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടുള്ള ഒരു പൊതുതാൽപര്യ ഹർജിയിൽ സുപ്രീം കോടതിയുടെ സുപ്രധാന പരാമർശം. നേപ്പാളിലെ ഭരണ അട്ടിമറിയിലേക്ക് നയിച്ച ജെൻസി പ്രതിഷേധം ചൂണ്ടിക്കാണിച്ചായിരുന്നു ചീഫ് ജസ്റ്റിസ് ബി ആർ ഗവായ് മറുപടി നൽകിയത്.“സോഷ്യൽ മീഡിയ നിരോധിച്ച നേപ്പാളിലേക്ക് നോക്കൂ, എന്തായിരുന്നു അതിൻ്റെ പരിണിത ഫലങ്ങൾ? എല്ലാവരും കണ്ടതാണല്ലോ?” എന്ന് ബി ആർ ഗവായ് ചോദിച്ചു.
സെപ്റ്റംബറിലായിരുന്നു നേപ്പാളിൽ സർക്കാരിനെതിരെ വലിയ യുവജന പ്രക്ഷോഭമുണ്ടായത്. രാജ്യത്തെ അഴിമതി, സ്വജനപക്ഷപാതം, സാമ്പത്തിക പ്രതിസന്ധി, തൊഴിലില്ലായ്മ എന്നിവയും പ്രതിഷേധക്കാർ വിഷയമാക്കിയിരുന്നു. 26 സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്ക് നിരോധനം ഏർപ്പെടുത്തിക്കൊണ്ടുള്ള നേപ്പാൾ സർക്കാരിൻ്റെ തീരുമാനമായിരുന്നു പ്രക്ഷോഭത്തിലേക്ക് നയിച്ചത്. ഡിജിറ്റൽ മേഖലയിൽ കൊണ്ടുവരുന്ന നിയന്ത്രണങ്ങൾ എങ്ങനെയാണ് സമൂഹത്തിൽ അസ്വസ്ഥതകളുണ്ടാക്കുന്നത് എന്നതിന് ഉദാഹരണമാണ് നേപ്പാളിലുണ്ടായ ഈ അനുഭവം എന്നും കോടതി നിരീക്ഷിച്ചു. പൊതുസ്ഥലങ്ങളിൽ അശ്ലീല ഉള്ളടക്കം നിരോധിക്കുന്നതിനും പ്രായപൂർത്തിയാകാത്തവർ അത് കാണുന്നത് തടയാനും ദേശീയ തലത്തിൽ നയരൂപീകരണം ആവശ്യപ്പെട്ടായിരുന്നു പൊതുതാൽപര്യ ഹർജി കോടതിയിലെത്തിയത്.

