Site iconSite icon Janayugom Online

വണ്ടിപ്പെരിയാറില്‍ നാലംഗ കുടുംബത്തെ ഇരുട്ടിലാക്കി തോട്ടം മാനേജ്‌മെന്റ്; വൈദ്യുതി പോസ്റ്റ് സ്ഥാപിക്കാന്‍ അനുവദിക്കുന്നില്ല

ഇടുക്കി വണ്ടിപ്പെരിയാറില്‍ വൈദ്യുതിയില്ലാതെ ഇരുട്ടിലായി കുട്ടികളടങ്ങുന്ന നാലംഗ കുടുംബം. കഴിഞ്ഞ രണ്ടുമാസമായി  വൈദ്യുതിയില്ലാതെ ദുരിതത്തിലാണ് കുടുംബം. മെഴുകുതിരി വെളിച്ചത്തില്‍ പഠിക്കേണ്ട അവസ്ഥയാണ് വിദ്യാര്‍ത്ഥികളായ  സഹോദരങ്ങള്‍ ഹാഷിനിക്കും ഹര്‍ഷിനിക്കും. വണ്ടിപ്പെരിയാര്‍ ക്ലബ്ബില്‍ നിന്നായിരുന്നു ഈ വീട്ടിലേക്ക് വൈദ്യുതി നല്‍കിയിരുന്നത്.  ലൈനുകള്‍ വലിച്ചിരുന്ന തടികൊണ്ടുള്ള പോസ്റ്റ് കാലപ്പഴക്കത്തില്‍ ഒടിഞ്ഞുവീണതോടെ കുടുംബം ഇരുട്ടിലായി. ദുരിതം തുടങ്ങി.

ഹാഷിനിയും, ഹര്‍ഷിനിയും പിതാവ് മോഹനനും മുത്തശ്ശന്‍ വിജയനുമാണ് വീട്ടില്‍ താമസം. പുതിയ കണക്ഷന്‍ നല്‍കാന്‍ കെഎസ്ഇബി തയ്യാറാണ് പക്ഷെ എസ്റ്റേറ്റിനുള്ളിലൂടെ പോസ്റ്റുകള്‍ സ്ഥാപിക്കാന്‍ നിലവിലെ മാനേജ്‌മെന്റ് അനുവദിക്കുന്നില്ല. ഈ സ്ഥലം മുമ്പ് ആര്‍ബിടി എസ്റ്റേറ്റിന്റെ ഉടമസ്ഥതയിലുണ്ടായിരുന്നു . 25 വര്‍ഷം മുമ്പ് വിജയന് എഴുതി നല്‍കിയിരുന്നു. എന്നാല്‍ എസ്റ്റേറ്റ് പോബ്‌സ് മാനേജ്‌മെന്റ് ഏറ്റെടുത്തതോടെ സ്ഥലത്തിന്റെ ഉടമസ്ഥാവകാശത്തില്‍ തര്‍ക്കം ഉയര്‍ന്നു.വെദ്യുതി ഇല്ലാതായതോടെ ഒന്നിലും, അഞ്ചലുമുള്ള കുട്ടികളുടെ പഠനം വരെ ബുദ്ധിമുട്ടിലായി. വീട്ടിലേക്കുള്ള വെള്ളം പമ്പ് ചെയ്യാനാകുന്നില്ല. ഇതെല്ലാം ചൂണ്ടിക്കാണിച്ച് കളക്ടര്‍ക്ക് ഉള്‍പ്പെടെ പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് ഈ കുടുംബം. അധികൃതരുടെ അടിയന്തര ഇടപെടല്‍ കാത്ത് കഴിയുകയാണ് കുടുംബം.

Exit mobile version