ഇന്ത്യ — യൂറോപ്യൻ യൂണിയൻ വ്യാപാര കരാർ പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രണ്ട് സാമ്പത്തിക ശക്തികൾ തമ്മിലുള്ള വലിയ കരാറാണിത്. ഇരു രാജ്യങ്ങളും തമ്മിലുള്ള കരാർ വലിയ അവസരങ്ങൾ നൽകുന്നതാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. നിർമ്മാണ മേഖലക്ക് വലിയ ഉത്തേജനം നൽകും. എണ്ണപര്യവേഷണത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരുമെന്നും പ്രധാനമന്ത്രി വിശദീകരിച്ചു.
ഇന്ത്യ — യൂറോപ്യൻ യൂണിയൻ വ്യാപാര കരാറിൽ ഈ വർഷം അവസാനമാണ് ഒപ്പിടുക. അടുത്ത വർഷം മുതൽ പ്രാബല്യത്തിൽ വരും. കരാറിന് യൂറോപ്യൻ പാർലമെൻ്റ് അംഗീകാരം വേണം. കേന്ദ്രമന്ത്രിസഭയും അംഗീകരിക്കണം. കാർഷിക ഉത്പന്നങ്ങളെ കരാറിൽ ഉൾപ്പെടുത്തിയേക്കില്ല. ഏകദേശം 20 വർഷത്തെ ചർച്ചകൾക്ക് ശേഷമുള്ള കരാർ പ്രഖ്യാപനമാണിത്. 2007 മുതൽ വ്യാപാര കരാർ സംബന്ധിച്ച് ഇന്ത്യയും യൂറോപ്യൻ രാജ്യങ്ങളും ചർച്ച നടന്നെങ്കിലും കരാറിലേക്ക് എത്താനായിരുന്നില്ല. യൂറോപ്യൻ കമ്മീഷൻ പ്രസിഡന്‍റ് ഉർസുല വോൺ ഡെർ ലെയ്ൻ, യൂറോപ്യൻ കൗൺസിൽ പ്രസിഡന്‍റ് അന്‍റോണിയോ കോസ്റ്റ എന്നിവർ പങ്കെടുത്ത ഇന്നത്തെ ഉച്ചകോടിയിലാണ് കരാർ സംബന്ധിച്ച് അന്തിമ തീരുമാനം ഉടലെടുത്തത്.

