ലഹരിയുടെ ഉപയോഗവും വിപണനവും തടയുവാനുള്ള പൊലീസിന്റെ ഡിഹണ്ട് സ്പെഷ്യല്‍ ഡ്രൈവ് ഒരു മാസം പിന്നിട്ടപ്പോൾ രജിസ്റ്റർ ചെയ്‌തത് 7038 കേസുകള്‍. സംസ്ഥാനവ്യാപകമായി 70,277 പേരെ പരിശോധനയ്ക്ക് വിധേയമാക്കി. 7038 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതില്‍ 7307 പേരെ അറസ്റ്റ് ചെയ്തു. ഈ കേസ്സുകളില്‍ മാരക മയക്കുമരുന്നുകളായ എംഡിഎംഎ (3.952 കി. ഗ്രാം), കഞ്ചാവ് (461.523 കി. ഗ്രാം), കഞ്ചാവ് ബീഡി (5132 എണ്ണം) എന്നീ ലഹരിവസ്തുക്കള്‍ പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്.
പൊതുജനങ്ങളില്‍ നിന്ന് മയക്കുമരുന്ന് സംബന്ധിച്ച വിവരങ്ങള്‍ സ്വീകരിച്ച് നടപടികള്‍ കൈക്കൊള്ളുന്നതിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ആന്റി നാര്‍ക്കോട്ടിക്ക് കണ്‍ട്രോള്‍ റൂം (9497927797) നിലവിലുണ്ട്. ഈ നമ്പറിലേക്ക് ബന്ധപ്പെടുന്നവരുടെ വിവരങ്ങള്‍ രഹസ്യമായാണ് സൂക്ഷിക്കുന്നത്. സ്ഥിരമായി മയക്കുമരുന്നുമായി ബന്ധപ്പെട്ട ഇടപാടുകള്‍ നടത്തുന്നവരുടെ ഡേറ്റാ ബാങ്ക് തയ്യാറാക്കി നിരന്തരമായി നിരീക്ഷണം നടത്തി ഓപ്പറേഷന്‍ ഡിഹണ്ട് വരും ദിവസങ്ങളിലും തുടരുന്നതാണ്. ക്രമസമാധാന വിഭാഗം എഡിജിപി മനോജ് എബ്രഹാമിന്റെ നേതൃത്വത്തില്‍ റേഞ്ച് അടിസ്ഥാനത്തിലുള്ള എന്‍ഡിപിഎസ് കോര്‍ഡിനേഷന്‍ സെല്ലും ജില്ലാ പൊലീസ് മേധാവിമാരും ചേര്‍ന്നാണ് ഓപ്പറേഷന്‍ ഡിഹണ്ട് നടപ്പാക്കുന്നത്.

