ആലപ്പുഴ മാവേലിക്കരയിൽ പൊലീസ് ഔദ്യോഗിക വാഹനം അപകടകരമായി ഓടിച്ച ഡ്രൈവർക്ക് സസ്പെൻഷൻ. മാന്നാർ പൊലീസ് സ്റ്റേഷനിലെ സ്വരാജിനെതിരെയാണ് നടപടി. സംഭവത്തിന്റെ ദൃശ്യങ്ങൾ പ്രചരിച്ചത്തിന് പിന്നാലെയാണ് നടപടി. കായംകുളം-ചെട്ടികുളങ്ങര റോഡിൽ ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. പൊലീസ് വാഹനം അപകടകരമായി പോകുന്നത് ശ്രദ്ധയിൽപ്പെട്ട ബൈക്ക് യാത്രക്കാരായ യുവാക്കളാണ് ദൃശ്യങ്ങൾ പകർത്തിയത്. പിന്നീട് വാഹനം റോഡരികിൽ നിർത്തിയിട്ടു. വാഹനത്തിനുള്ളിൽ ഛർദ്ദിച്ചതായും ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു.
സമൂഹമാധ്യമത്തിൽ ദൃശ്യങ്ങൾ പ്രചരിച്ചതോടെ ആലപ്പുഴ ജില്ലാ പൊലീസ് മേധാവി മാന്നാർ എസ് എച്ച് ഓയോട് വിശദീകരണം തേടി. വകുപ്പ്തല അന്വേഷണവും നടന്നു. സ്വരാജ് മദ്യപിച്ചിരുന്നതായി ആരോപണം ഉയർന്നെങ്കിലും സംഭവദിവസം വൈദ്യപരിശോധന നടത്തിയിരുന്നില്ല. അപകടകരമായാണ് വാഹനം ഓടിച്ചതെന്നും മദ്യപിച്ചതിന്റെ ലക്ഷണങ്ങളുണ്ടെന്നും അന്വേഷണത്തിൽ കണ്ടെത്തി. തുടർന്നാണ് മാന്നാർ പൊലീസ് സ്റ്റേഷനിലെ ഡ്രൈവർ സിപിഒ സ്വരാജിനെ സസ്‌പെന്റ് ചെയ്തത്.

