Site iconSite icon Janayugom Online

ഗോപന്‍ സ്വാമിയുടെ ‘സമാധി’ തുറക്കാൻ പൊലീസ്; എതിർപ്പുമായി കുടുംബം

നെയ്യാറ്റിന്‍കരയിലെ ഗോപൻ സ്വാമിയുടെ സമാധി വിവാദത്തിൽ കല്ലറ തുറന്നു പരിശോധിക്കാന്‍ പോലീസെത്തി. ഇതോടെ എതിർപ്പുമായി കുടുംബം രംഗത്ത് കല്ലറ തുറന്നു പരിശോധിക്കാൻ ജില്ലാ കലക്ടറുടെ ഉത്തരവിട്ടിരുന്നു. സബ് കലക്ടര്‍ ആല്‍ഫ്രഡിന്റെ സാന്നിധ്യത്തിലാകും കല്ലറ തുറന്ന് പരിശോധിക്കുക. ഇന്നു തന്നെ കല്ലറ തുറക്കും. ഇതിനു മുന്നോടിയായി സബ് കലക്ടര്‍ സ്ഥലം സന്ദര്‍ശിച്ചിരുന്നു. കല്ലറ തുറക്കാന്‍ അനുമതി തേടി പൊലീസ് നേരത്തെ ജില്ലാ കലക്ടര്‍ക്ക് അപേക്ഷ നല്‍കിയിരുന്നു. വീട്ടുകാരുടെയും അടുത്ത ബന്ധുക്കളുടെയും പരസ്പര വിരുദ്ധമായ മൊഴിയാണ് പൊലീസിന് ലഭിച്ചിട്ടുള്ളത്. 

ഗോപന്‍സ്വാമിയെ അപായപ്പെടുത്തിയതാകാമെന്ന നാട്ടുകാരുടെ പരാതിയും നിലവിലുണ്ട്. കല്ലറ തുറന്ന് ഫോറന്‍സിക് വിദഗ്ധരുടെ പരിശോധനയും, ഗോപന്‍ സ്വാമി മരിച്ചതിനു ശേഷമാണോ, അതിനു മുമ്പാണോ കല്ലറയില്‍ അടക്കിയതെന്ന പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് കൂടി ലഭിച്ച ശേഷം തുടര്‍നടപടിയിലേക്ക് നീങ്ങാനാണ് പൊലീസ് ആലോചിക്കുന്നത്. ഗോപന്‍ സ്വാമി സമാധിയായതാണെന്നും, സമാധി തുറക്കാന്‍ അനുവദിക്കില്ലെന്നുമാണ് കുടുംബം പറയുന്നത്. സമാധി തുറക്കാന്‍ ശ്രമിച്ചാല്‍ ആത്മഹത്യ ചെയ്യുമെന്ന് ഗോപന്‍സ്വാമിയുടെ മകന്‍ രാജസേനന്‍ വ്യക്തമാക്കിയിരുന്നു.

Exit mobile version