Site iconSite icon Janayugom Online

പൂരം വെടിക്കെട്ട്: സുരേഷ്ഗോപിയോട് സഹായം ചോദിച്ചിട്ടില്ലെന്ന് തിരുവമ്പാടി ദേവസ്വം

SGSG

പൂരം വെടിക്കെട്ടുമായി ബന്ധപ്പെട്ട പ്രശ്നത്തില്‍ വെടിക്കെട്ട് സുഗമമായി നടത്തുന്നതിന് സുരേഷ്ഗോപിയെ വിളിച്ച് സഹായം ചോദിച്ചിട്ടില്ലെന്ന് തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ ഗിരീഷ് കുമാര്‍. പൊലീസ് ഇടപെടലില്‍ ദേവസ്വം പൂരം ചടങ്ങുകള്‍ നിര്‍ത്തിവെച്ച സംഭവത്തില്‍ തിരുവമ്പാടി ദേവസ്വം ബിജെപിയുടെ സഹായം തേടിയെന്ന നിലയ്ക്കാണ് പ്രചാരണങ്ങള്‍ നടക്കുന്നത്. സുരേഷ്ഗോപിയെ വിളിച്ചുവരുത്തിയതല്ലെന്നും അദ്ദേഹത്തിന്റെ പിഎ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ കാര്യങ്ങള്‍ വിശദീകരിക്കുകയായിരുന്നുവെന്നും തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ ഗിരീഷ്കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 

ജാതി, മത, വര്‍ഗ്ഗ ഭേദമന്യെ സമൂഹത്തിലെ എല്ലാ വിഭാഗത്തിലുമുള്ള ജനങ്ങള്‍ പങ്കെടുക്കുന്ന തൃശൂര്‍ പൂരത്തിന് രാഷ്ട്രീയ മാനം നൽകി നേട്ടങ്ങള്‍ ഉണ്ടക്കാന്‍ ശ്രമിക്കരുത്. പൂരം നടത്തിപ്പ് അസാധ്യമാക്കും വിധമാണ് പൊലീസ് രംഗത്തുവന്നതെന്ന് തിരുവമ്പാടി ദേവസ്വം പ്രസിഡന്റ് ടി എ സുന്ദര്‍മേനോനും സെക്രട്ടറി കെ ഗിരീഷ്‌കുമാറും ആരോപിച്ചു. ചടങ്ങുകളില്‍ പോലും ഇടപ്പെടുകയും മോശമായി പെരുമാറുകയും ചെയ്തു. പൂരം യോഗങ്ങളില്‍ പൊലീസ് എടുക്കുന്ന തീരുമാനങ്ങള്‍ അംഗീകരിക്കുമെങ്കിലും നടപ്പാക്കുന്നത് മറ്റൊന്നാണെന്നും പ്രസിഡന്റ് എന്ന നിലയില്‍ തനിക്കും മോശം പെരുമാറ്റം നേരിടേണ്ടി വന്നെന്നും സുന്ദര്‍മേനോന്‍ പറഞ്ഞു. 

പൊലീസ് കമ്മീഷണറെ മാറ്റാനുള്ള തീരുമാനത്തെ സ്വാഗതം ചെയ്യുന്നു. അസി. സിറ്റി പൊലീസ് കമ്മീഷണര്‍ കെ സുദര്‍ശന്‍ നല്ല രീതിയിലാണ് ഇടപ്പെട്ടത്. അദ്ദേഹത്തിനെതിരായ നടപടിയില്‍ വിഷമമുണ്ടെന്നും ഇക്കാര്യം മുഖ്യമന്ത്രിയെ അറിയിക്കുമെന്ന് അവര്‍ പറഞ്ഞു. സുഗമമായ പൂരം നടത്തിപ്പിന് മുഖ്യമന്ത്രി എല്ലാ സഹായവും വാഗ്ദാനം ചെയ്തിരുന്നു. മുഖ്യമന്ത്രിയും മന്ത്രി കെ രാജനും പ്രശ്നത്തില്‍ ഇടപ്പെട്ട് ഒത്തുതീര്‍പ്പുണ്ടാക്കിയതിന് നന്ദി അറിയിച്ചു. കമ്മീഷണറെ മാതൃകാപരമായി ശിക്ഷിക്കണമെന്നും പൊലീസ് ഗുണ്ടാരാജ് നടപ്പിലാക്കാന്‍ അനുവദിക്കില്ലെന്നും ഭാരവാഹികള്‍ പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പിനു ശേഷം മുഖ്യമന്ത്രിയെ നേരില്‍ കണ്ടു കാര്യങ്ങള്‍ ധരിപ്പിക്കുമെന്നു ജോയിന്റ് സെക്രട്ടറി പി ശശിധരന്‍ പറഞ്ഞു.

Eng­lish Sum­ma­ry: Pooram Fire­works: Thiru­vam­ba­di Devas­wom says Suresh­gopi was not asked for help

You may also like this video

Exit mobile version