Site icon Janayugom Online

കത്തുകളും പാഴ്സലും തുറന്നുനോക്കും, പിടിച്ചുവയ്ക്കും; സ്വകാര്യത തകര്‍ക്കുന്ന പോസ്റ്റ് ഓഫിസ് ബില്‍

ഇന്ത്യന്‍ പോസ്റ്റ് ഓഫിസ് ആക്ട് പരിഷ്കരിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. പാഴ്സലുകള്‍ തുറന്ന് പരിശോധിക്കാനും തടഞ്ഞുവയ്ക്കാനും ജീവനക്കാര്‍ക്ക് അധികാരം നല്‍കുന്ന വിധമാണ് പുതിയ മാറ്റം. ദേശീയ സുരക്ഷയും ജനങ്ങളുടെ സുരക്ഷയും ലക്ഷ്യമിട്ടാണ് പുതിയ പരിഷ്ക്കാരമെന്നാണ് അവകാശവാദം.

സംശയകരമായ വസ്തുക്കള്‍ പിടിച്ചുവയ്ക്കാനും കുടുതല്‍ പരിശോധന നടത്താനും ഇനിമുതല്‍ ജീവനക്കാര്‍ക്ക് അധികാരം ഉണ്ടായിരിക്കും. വര്‍ഷകാല സമ്മേളത്തിന്റെ അന്ത്യപാദത്തില്‍ രാജ്യസഭയില്‍ അവതരിപ്പിച്ച ബില്‍ 1898 ലെ ഇന്ത്യന്‍ പോസ്റ്റ് ഓഫിസ് ബില്ലിന് പകരമുള്ളതാണെന്ന് ഹിന്ദു ബിസിനസ് ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പോസ്റ്റ് ഓഫിസ് വഴി അയയ്ക്കുന്ന എല്ലാ സാധനങ്ങളും തുറന്നു പരിശോധിക്കാനും തടഞ്ഞുവയ്ക്കാനും ഉദ്യോഗസ്ഥര്‍ക്ക് ഇനി മുതല്‍ അധികാരമുണ്ടായിരിക്കും.

ദേശീയ സുരക്ഷ, പൗരന്‍മാരുടെ സുരക്ഷ, അയല്‍ രാജ്യങ്ങളുമായുള്ള സഹൃദം തകര്‍ക്കുന്ന വിധമുള്ള വസ്തുക്കളുടെ കൈമാറ്റം, പൊതു സുരക്ഷ മുന്‍നിര്‍ത്തിയുള്ള ക്രമീകരണം എന്നിവ സംബന്ധിച്ച് പോസ്റ്റ് ഓഫിസ് ജീവനക്കാര്‍ക്ക് കൂടുതല്‍ അധികാരം പ്രദാനം ചെയ്യുന്നവിധമാണ് ബില്ലിലെ വ്യവസ്ഥകള്‍. വിദേശ‑ആഭ്യന്തര വസ്തുക്കളുടെ കൈമാറ്റത്തില്‍ സംശയം തോന്നുന്നപക്ഷം ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് അത്തരം പാഴ്സലുകള്‍ തുറന്ന് പരിശോധിക്കം. ആവശ്യമെന്ന് കണ്ടെത്തിയാല്‍ തടഞ്ഞുവയ്ക്കുകയും ചെയ്യാം.

പോസ്റ്റ് ഓഫിസ് വഴി അയയ്ക്കുന്ന വസ്തുക്കള്‍ നഷ്ടപ്പെടുകയോ കാലതാമസമുണ്ടാവുകയോ കേടുപാട് സംഭവിക്കുകയോ ചെയ്താല്‍ ഉദ്യോഗസ്ഥര്‍ ഉത്തരവാദികളാകില്ലെന്ന പ്രത്യേകതയും ബില്ലില്‍ അടിവരയിട്ട് പറയുന്നു. പോസ്റ്റ് ഓഫിസ് സേവനത്തിന് കൃത്യമായ തുക അടയ്ക്കണം. അല്ലെങ്കില്‍ സ്ഥാവരജംഗമ വസ്തുക്കളില്‍ നിന്നടക്കം പിഴ ചുമത്താനുള്ള അധികാരവും പ്രാബല്യത്തില്‍ വരും. പോസ്റ്റല്‍ സ്റ്റാമ്പ് വിതരണം ചെയ്യുന്നതിന് പോസ്റ്റ് ഓഫിസുകള്‍ക്ക് സവിശേഷമായ അധികാരവും ബില്‍ പ്രദാനം ചെയ്യുന്നുണ്ട്.

പൗരന്റെ സ്വകര്യതക്കുമേലുള്ള കടന്നുകയറ്റമാണ് ബില്ലിലുടെ നടപ്പിലാകുന്നതെന്ന് വിമര്‍ശനം ഉയര്‍ന്നു കഴിഞ്ഞു. കത്തുകളും മറ്റ് വ്യക്തിഗത വിവരങ്ങളുമടങ്ങിയ പോസ്റ്റല്‍ ഉരുപ്പടികള്‍ തുറന്ന് പരിശോധിക്കുക വഴി പൗരന്റെ സ്വകാര്യത ലംഘിക്കപ്പെടാന്‍ ബില്‍ വഴിതെളിക്കും.

Eng­lish sum­ma­ry; Post Office Bill that destroys privacy

you may also like this video;

Exit mobile version