വരുന്ന നിയമസഭാ തെരഞ്ഞെെടുപ്പില്‍ കോഴിക്കോട് ജില്ലയലെ നാദാപുരം,കൊയിലാണ്ടി മണ്ഡലത്തിലേങ്കിലും മത്സരിക്കാന്‍ രംഗത്തിറങ്ങിയ മുല്ലപ്പള്ളി രാമചന്ദ്രന് ജന്മനാട്ടില്‍ തന്നെ പ്രതിഷേധം. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കെപിസിസി പ്രസിഡന്റുമായ മുല്ലപ്പള്ളി രാമചന്ദ്രനെതിരെ ജന്മനാട്ടില്‍ പോസ്റ്ററുകള്‍. സേവ് കോണ്‍ഗ്രസ് എന്ന പേരിലാണ് അദ്ദേഹത്തിന്റെ ജന്മനാടായ വടകരയിലും പരിസരപ്രദേശങ്ങളിലും പോസ്റ്ററുകള്‍ പതിച്ചിരിക്കുന്നത്.
മുല്ലപ്പള്ളി രാമചന്ദ്രൻ 82 വയസ്സ്എന്ന തലക്കെട്ടോടെയാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. ഏഴ് തവണ എംപിയും, രണ്ട് തവണ കേന്ദ്രമന്ത്രിയുമായിരുന്നിട്ടും അദ്ദേഹത്തിന് ഇനിയും അധികാരക്കൊതി മാറിയില്ലേ എന്ന് പോസ്റ്ററുകളിൽ കാണാം. മുല്ലപ്പള്ളിയുടെ ജന്മനാടായ വടകര മുക്കാളിയിലും ചോമ്പാലയിലുമാണ് ഇന്ന് രാവിലെ ഇത്തരത്തിലുള്ള പോസ്റ്ററുകൾ കണ്ടത്. നിയമസഭാ തെരെഞ്ഞെടുപ്പിൽ കൂടുതൽ യുവാക്കൾക്ക് അവസരം നൽകുമെന്ന് കോൺഗ്രസ് നേതൃത്വത്തിന്റെ ഭാഗത്തുനിന്ന് പ്രസ്താവനകൾ വന്നിരുന്നു. എന്നാൽ സമയം ആയപ്പോഴേക്കും പല മുതിർന്ന നേതാക്കളും മത്സരിക്കാനുള്ള താത്പര്യം കാണിച്ച് രംഗത്ത് വന്നു. കൊയിലാണ്ടിയിലോ നാദാപുരതോ അദ്ദേഹം മത്സരിക്കുമെന്ന് അഭ്യൂഹങ്ങൾ വന്നിരുന്നു. ഇതിനു പിന്നാലെ ആണ് ജന്മനാട്ടിൽ നിന്നും തന്നെ എതിർസ്വരങ്ങൾ ഉയർന്നിരിക്കുന്നത്.കഴിഞ്ഞ രണ്ടു പതിറ്റാണ്ടിലേറെയായി കോഴിക്കോട് ജില്ലയിൽ കോൺഗ്രസിന് നിയമസഭാ പ്രതിനിധികളില്ലാത്ത അവസ്ഥയാണ്.

