Site iconSite icon Janayugom Online

പ്രവാസി വെൽഫെയർ ഫണ്ട് ; ചെലവഴിക്കാതെ 571 കോടി

ഗൾഫ് രാജ്യങ്ങളിൽ ഉൾപ്പെടെ സാധാരണക്കാരായ പ്രവാസികളുടെ ക്ഷേമത്തിനുള്ള ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫെയർ ഫണ്ടിൽ കോടികൾ കെട്ടിക്കിടക്കുന്നതായി വിവരാവകാശ രേഖ. 130 രാജ്യങ്ങളിലെ എംബസികളിലും ഹൈക്കമ്മിഷനുകളിലുമായി 571 കോടി രൂപയോളമാണ് ചെലവഴിക്കാതെ കെട്ടിക്കിടക്കുന്നതെന്ന് വിദേശകാര്യ മന്ത്രാലത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. അതേസമയം കഴിഞ്ഞ നാലു വർഷത്തിനകം രാജ്യത്തുടനീളം 1601 പ്രവാസികൾക്ക് മാത്രമാണ് കമ്മ്യൂണിറ്റി വെൽഫെയർ ഫണ്ടിൽ നിന്ന് ധനസഹായം ലഭിച്ചത്.

പ്രവാസികൾ മരിച്ചാൽ മൃതദേഹം നാട്ടിലെത്തിക്കുക, നിയമ പരിരക്ഷ, തൊഴിൽ പ്രശ്നങ്ങളിൽ കുടുങ്ങുന്നവരെ നാട്ടിലെത്താനുള്ള വിമാന ടിക്കറ്റ് ഉൾപ്പെടെയുള്ള ചെലവുകൾക്കായി വിവിധ എംബസികൾ അനുവദിക്കുന്ന കമ്മ്യൂണിറ്റി വെൽഫെയർ ഫണ്ട് 2009ലാണ് രൂപീകരിച്ചത്. മലയാളികൾ ഉൾപ്പെടെ നൂറ് കണക്കിന് പ്രവാസികൾ വിദേശ രാജ്യങ്ങളിലെ ജയിലുകളിൽ കഴിയുമ്പോഴാണ് കോടികൾ കോൺസുലേറ്റുകളിലും എംബസികളിലും കെട്ടിക്കിടക്കുന്നത്. ലക്ഷക്കണക്കിന് ഇന്ത്യക്കാർ ജോലി ചെയ്യുന്ന ഗൾഫ് രാജ്യങ്ങളിലാണ് ഏറ്റവും കൂടുതൽ തുക ചെലവഴിക്കാതെയുള്ളത്.

യുഎഇ യിലാണ് കൂടുതൽ, 38.96 കോടി. മറ്റ് ഗൾഫ് രാജ്യങ്ങളായ സൗദി-4.67 കോടി, കുവൈത്ത്-17.96 കോടി, ബഹ്റൈൻ‑14.13 കോടി, ഖത്തർ 12.5 കോടി, ഒമാൻ‑6.06 കോടി രൂപ ബാക്കിയുണ്ട്. കോടികൾ ബാക്കിയുള്ളപ്പോഴും യുഎഇ, സൗദി അറേബ്യ എന്നീ രാജ്യങ്ങളിൽ 2019 മുതൽ 2023 വരെ കേവലം 16.03, 10.15 ലക്ഷം വീതം മാത്രമാണ് പ്രവാസികളുടെ നിയമ സഹായത്തിന് ചെലവഴിച്ചതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ഈ രാജ്യങ്ങളിൽ നിന്നും മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ ഇതേകാലയളവിൽ യഥാക്രമം 3.96, 4.94 കോടിയും ചെലവഴിച്ചിട്ടുണ്ടെന്നും മറുപടിയിൽ പറയുന്നു.

ഗൾഫ് രാജ്യങ്ങളിൽ നിയമസഹായം ലഭിക്കാതെ നിരവധി പ്രവാസികൾ ജയിലുകളിലുണ്ട്. ഇവരിൽ ഭൂരിപക്ഷവും സഹായത്തിന് അർഹരുമാണ്. എന്നാൽ ഫണ്ട് കയ്യിലുണ്ടായിട്ടും ഇക്കാര്യത്തിൽ സാധാരണക്കാരോട് പുറംതിരിഞ്ഞ് നിൽക്കുകയാണ് കേന്ദ്ര സർക്കാർ. പാവപ്പെട്ടവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിനുള്ള സഹായത്തിന്റെ കാര്യത്തിലും സ്ഥിതി വ്യത്യസ്തമല്ലെന്നാണ് വിവരാവകാശ പ്രവർത്തകൻ രാജു വാഴക്കാലയ്ക്ക് നൽകിയ മറുപടിയിൽ വ്യക്തമാക്കുന്നത്.

Eng­lish Sum­ma­ry: Pravasi Wel­fare Fund; 571 crores with­out spending
You may also like this video

Exit mobile version