Site iconSite icon Janayugom Online

കർഷകരെ സംരക്ഷിക്കാന്‍ രാഷ്ട്രപതി ഇടപെടണം: സംയുക്ത കിസാൻ മോർച്ച

ചരിത്രപ്രസിദ്ധമായ കര്‍ഷകസമരം അവസാനിപ്പിക്കാന്‍ ഡിസംബറില്‍ കേന്ദ്രസര്‍ക്കാര്‍ നൽകിയ വാഗ്ദാനങ്ങൾ നിരാകരിച്ചതില്‍ പ്രതിഷേധിച്ച് കര്‍ഷകസംഘടനകള്‍. പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ്, ബിഹാർ, പശ്ചിമ ബംഗാൾ, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ പ്രകടനങ്ങളും മാർച്ചുകളും നടത്തിയും കോലം കത്തിച്ചും സംയുക്ത കിസാൻ മോർച്ച വഞ്ചനാ ദിനം ആചരിച്ചു. കർണാടക, മധ്യപ്രദേശ്, ആന്ധ്രാപ്രദേശ്, ഹിമാചൽ പ്രദേശ്, തെലങ്കാന, ഒഡിഷ, തമിഴ്‍നാട്, രാജസ്ഥാൻ, ഗുജറാത്ത്, ത്രിപുര തുടങ്ങിയ സംസ്ഥാനങ്ങളിലും കര്‍ഷക പ്രതിഷേധം നടന്നു.

സര്‍ക്കാര്‍ വാഗ്ദാനങ്ങളിൽ നിന്ന് ഒളിച്ചോടുന്നത് തുടർന്നാൽ കർഷകർക്ക് പ്രക്ഷോഭം പുനരാരംഭിക്കുകയല്ലാതെ മറ്റു മാർഗമില്ലെന്ന് കാണിച്ച് സംയുക്ത കിസാൻ മോർച്ച രാഷ്ട്രപതി രാംനാഥ് കോവിന്ദിന് നിവേദനം സമര്‍പ്പിച്ചു. രാഷ്ട്രത്തലവൻ എന്ന നിലയിൽ രാജ്യത്തെ അന്നദാതാക്കളായ കർഷകരുടെ താല്പര്യം സംരക്ഷിക്കേണ്ടത് രാഷ്ട്രപതിയുടെ ഭരണഘടനാപരമായ ബാധ്യതയാണെന്നും കർഷകരോടുള്ള വഞ്ചനയ്‌ക്കെതിരെ സർക്കാരിന് മുന്നറിയിപ്പ് നൽകണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടു.

കർഷകരുടെ അധ്വാനം കൊണ്ടാണ് രാജ്യം ഭക്ഷ്യധാന്യത്തിൽ സ്വയംപര്യാപ്തത നേടിയതെന്നും കുറിപ്പിൽ പറയുന്നു. കർഷകരുടെ ക്ഷമയെ വെല്ലുവിളിക്കുന്നതിനെതിരെ മോഡി സർക്കാരിന് മുന്നറിയിപ്പ് നൽകിയ കര്‍ഷകര്‍, വാഗ്ദാനങ്ങൾ എത്രയും വേഗം പാലിച്ചില്ലെങ്കിൽ പ്രക്ഷോഭം പുനരാരംഭിക്കുകയല്ലാതെ മാർഗമില്ലെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. 

ENGLISH SUMMARY:President should inter­vene to pro­tect farm­ers: Samyuk­ta Kisan Morcha
You may also like this video

Exit mobile version