Site icon Janayugom Online

രാഷ്ട്രപതി തെരഞ്ഞെടുപ്പ് ജൂലൈ 18ന്

പതിനാറാമത് രാഷ്ട്രപതി തെരഞ്ഞെടുപ്പ് ജൂലൈ 18ന്. ഫലപ്രഖ്യാപനം ജൂലൈ 21ന് നടത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു. ജൂണ്‍ 15ന് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറങ്ങും. 4,033 എംഎല്‍എമാര്‍ ഉള്‍പ്പെടെ ആകെ 4,809 വോട്ടര്‍മാര്‍ ആണ് ഉള്ളത്. രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ കാലാവധി ജൂലൈ 24ന് അവസാനിക്കുന്ന പശ്ചാത്തലത്തിലാണ് തെരഞ്ഞെടുപ്പ്.

രാജ്യസഭാ സെക്രട്ടറി ജനറല്‍ രാഷ്ട്രപതി തെരഞ്ഞെടുപ്പിന്റെ വരാണാധികാരിയാകും. തെരഞ്ഞെടുപ്പില്‍ വിപ്പ് പാടില്ലെന്നും, കമ്മിഷന്‍ നല്‍കുന്ന പേന ഉപയോഗിച്ചില്ലെങ്കില്‍ വോട്ട് അസാധുവാകുമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂണ്‍ 29 നാണ്. സൂക്ഷ്മപരിശോധന ജൂലൈ 2 നായിരിക്കും.

നാമനിര്‍ദേശ പത്രികയില്‍ സ്ഥാനാര്‍ഥിയെ 50 പേര്‍ നിര്‍ദേശിക്കണം, 50 പേര്‍ പിന്തുണയ്ക്കണം. 4,033 എംഎല്‍എമാരും 776 എംപിമാരുമാണ് രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ വോട്ടുചെയ്യുക. ഒരു എംപിയുടെ മൂല്യം 700 ആണ്. എംപിമാര്‍ക്ക് പാര്‍ലമെന്റിലും എംഎല്‍എമാര്‍ക്ക് നിയമസഭ മന്ദിരത്തിലും വോട്ടുചെയ്യാം. 10,86,431 ആണ് ഇത്തവണത്തെ ആകെ വോട്ട് മൂല്യം.

പാര്‍ലമെന്റിലേയും സംസ്ഥാന നിയമസഭകളിലേയും അംഗങ്ങള്‍ ചേര്‍ന്നാണ് രാഷ്ട്രപതിയെ തെരഞ്ഞെടുക്കുന്നത്. പുതിയ രാഷ്ട്രപതി ജൂലൈ 25ന് സത്യപ്രതിജ്ഞ ചെയ്യും.

Eng­lish sum­ma­ry; Pres­i­den­tial elec­tion on July 18

You may also like this video;

Exit mobile version