Site iconSite icon Janayugom Online

കര്‍ഷകര്‍ക്ക് ആശ്വാസം; പച്ച തേങ്ങ, കൊപ്ര വില ഉയരുന്നു

coconutcoconut

സംസ്ഥാനത്ത് കേര കർഷകർക്ക് ആശ്വാസം പകർന്ന് പച്ചത്തേങ്ങയുടെയും കൊപ്രയുടെയും വില ഉയരുന്നു. പച്ചത്തേങ്ങ സംഭരണം കാര്യക്ഷമായി മുന്നോട്ട് പോയതോടെയാണ് ആറു മാസത്തിനിടെ വിലയിൽ വന്‍ വർധന ഉണ്ടായിരിക്കുന്നത്. കേരഫെഡിന് പുറമെ നാളികേര വികസന കോർപറേഷനും വ്യാപകമായി പച്ചത്തേങ്ങ സംഭരണം ആരംഭിച്ചിട്ടുണ്ട്.
മലബാറിൽ അമ്പതോളം സംഭരണ കേന്ദ്രങ്ങൾ ആരംഭിക്കുകയെന്ന ലക്ഷ്യത്തോടെയാണ് കോർപറേഷൻ മുന്നോട്ട് പോകുന്നത്. 32 രൂപയ്ക്ക് സംഭരണം ആരംഭിച്ചതോടെ പൊതുവിപണിയിൽ പച്ചത്തേങ്ങ വില കിലോയ്ക്ക് 30 രൂപയായി ഉയർന്നു. കൊപ്ര എടുത്ത പടി ക്വിന്റലിന് 9600 രൂപയായും വര്‍ധിച്ചു. ഒന്നര മാസം മുമ്പ് പച്ചത്തേങ്ങയുടെ വില 23 രൂപയിലേക്ക് താഴ്ന്നത് കര്‍ഷകരെ പ്രതിസന്ധിയിലാക്കിയിരുന്നു. കൊപ്ര വില ക്വിന്റലിന് 7600 രൂപയുമായിരുന്നു. ഇത് പിന്നീട് ഉയർന്ന് പച്ചത്തേങ്ങയുടെ വില 29 ലേക്കും തുടർന്ന് മുപ്പതിലേക്കും എത്തുകയായിരുന്നു. പച്ചത്തേങ്ങയ്ക്ക് ഒരാഴ്ചയ്ക്കുള്ളിൽ നാല് രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നതെന്ന് വ്യാപാരികൾ പറയുന്നു. ഇതേ കാലയളവില്‍ കൊപ്ര വിലയിൽ 750 രൂപയുടെ വർധനവും ഉണ്ടായിട്ടുണ്ട്. 

സർക്കാർ സംവിധാനങ്ങൾ വഴിയുള്ള കാര്യക്ഷമമായ സംഭരണം നടത്താതിരുന്നതിന് പുറമെ കേരളത്തിൽ നാളികേര ഉല്പാദനത്തിലുണ്ടായ കുറവും വില വർധിക്കാൻ കാരണമായിട്ടുണ്ടെന്ന് വ്യാപാരികൾ വ്യക്തമാക്കുന്നു. ഇതര സംസ്ഥാനങ്ങളിൽ നിന്ന് വ്യാപകമായി പച്ചത്തേങ്ങയും കൊപ്രയും സംസ്ഥാനത്തേക്ക് എത്തുന്നതായിരുന്നു വിലത്തകർച്ചയുടെ പ്രധാന കാരണം. തമിഴ് നാട്ടിൽ നിന്ന് എത്തുന്ന വിലക്കുറവുള്ള കൊപ്ര വെളിച്ചെണ്ണ മില്ലുകാർ ഉൾപ്പെടെ വാങ്ങാൻ തുടങ്ങിയതോടെ വിപണിയിൽ അത് വലിയ തിരിച്ചടിയായി. മായം കലർന്ന വെളിച്ചെണ്ണയ്ക്കെതിരെ നടപടി ശക്തമാക്കിയതും സൾഫർ ഉപയോഗിച്ച് ഉണക്കുന്ന കൊപ്ര കേരളത്തിലെത്തുന്നത് ഒരു പരിധി വരെ തടയാൻ കഴിഞ്ഞതും നേട്ടമായി.
നാളികേര വികസന കോർപറേഷൻ കോഴിക്കോട് ഏഴും കണ്ണൂരിൽ നാലും സംഭരണ കേന്ദ്രങ്ങളാണ് ഇതിനകം ആരംഭിച്ചിട്ടുള്ളത്. കോഴിക്കോട് പന്ത്രണ്ട് കേന്ദ്രങ്ങൾക്കും കണ്ണൂരിൽ പതിനൊന്ന്, പാലക്കാട് ഏഴ്, മലപ്പുറത്ത് നാലും കേന്ദ്രങ്ങൾക്ക് അനുമതി ലഭിച്ചിട്ടുണ്ട്. ഇന്ന് പാലക്കാട് നാല് കേന്ദ്രങ്ങളും നാളെ മലപ്പുറത്ത് മൂന്ന് കേന്ദ്രങ്ങളും ഉദ്ഘാടനം ചെയ്യും. തുടർന്ന് കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ കൂടുതൽ കേന്ദ്രങ്ങൾ പ്രവർത്തനമാരംഭിക്കുമെന്ന് സംസ്ഥാന നാളികേര വികസന കോർപറേഷൻ ചെയർമാൻ എം നാരായണൻ പറഞ്ഞു. 

ചൊവ്വ, വ്യാഴം ദിവസങ്ങളിലാണ് കിലോയ്ക് 32 രൂപ നിരക്കിൽ കോർപറേഷൻ സംഭരണം നടത്തുന്നത്. കോഴിക്കോട് ജില്ലയിൽ കുറ്റ്യാടി, വേങ്ങേരി, കട്ടിപ്പാറ, കൊയിലാണ്ടി, ഉള്ള്യേരി, മൂടാടി എന്നിവടങ്ങളിലെല്ലാം സംഭരണ കേന്ദ്രം തുറന്നിട്ടുണ്ട്. ഒരു ദിവസം അഞ്ച് ടണ്ണോളം പച്ചത്തേങ്ങ സംഭരിക്കുകയാണ് ലക്ഷ്യം. സംഭരണ കേന്ദ്രങ്ങളുടെ എണ്ണം വർധിപ്പിക്കണമെന്നും സംഭരണ വില വർധിപ്പിക്കണമെന്നുമാണ് കർഷകരുടെ ആവശ്യം.

Eng­lish Sum­ma­ry: Prices of raw and dried coconuts increased

You may also like this video

Exit mobile version