Site iconSite icon Janayugom Online

മൂന്നര വയസുകാരിയെ പീഡിപ്പിച്ച പൂജാരിക്ക് 45 വർഷം കഠിനതടവ്

മൂന്നര വയസുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 45 വർഷം കഠിനതടവും 80,000 രൂപ പിഴയും. ഉദയം പേരൂർ മണക്കുന്നം ചാക്കുളം കരയിൽ വടക്കേ താന്നിക്കകത്ത് വീട്ടിൽ പുരുഷോത്തമനെയാണ് (83) എറണാകുളം പ്രിൻസിപ്പൽ പോക്സോ കോടതി ജഡ്ജി കെ സോമൻ ശിക്ഷിച്ചത്. 2019–20 കാലഘട്ടത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. അമ്പലത്തിലെ പൂജാരിയായിരുന്ന പ്രതി മൂന്നര വയസുകാരിയായ കുട്ടിക്ക് കൽക്കണ്ടവും മുന്തിരിയും നൽകി വശീകരിച്ചാണ് പീഡനത്തിനിരയാക്കിയിരുന്നത്.

കുട്ടിയുടെ സ്വഭാവത്തിൽ കാര്യമായ മാറ്റങ്ങൾ കണ്ടതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. തുടർന്ന് കുട്ടിയുടെ മൊഴിയിൽ ഉദയം പേരൂർ പൊലീസ് കേസെടുക്കുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഇന്ത്യൻ ശിക്ഷാനിയമപ്രകാരവും പോക്സോ നിയമപ്രകാരവും പത്തോളം ഗുരുതരമായ വകുപ്പുകളില്‍ പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. പ്രതിയിൽ നിന്ന് ഈടാക്കുന്ന പിഴത്തുക കുട്ടിക്ക് നൽകുവാനും കോടതി നിർദേശിച്ചു.

കൊച്ചു മകളുടെ പ്രായം മാത്രമുള്ള കുട്ടിയോട് പ്രതി ചെയ്ത പ്രവൃത്തി അതിഹീനമായതിനാൽ യാതൊരു ദയയും അർഹിക്കുന്നില്ല എന്ന് കോടതി വിധിന്യായത്തിൽ വ്യക്തമാക്കി. തൃക്കാക്കര അസിസ്റ്റന്റ് കമ്മിഷണർ കെ എം ജിജിമോനാണ് അന്വേഷണം പൂർത്തിയാക്കി പ്രതിക്കെതിരെ കോടതിയിൽ കുറ്റപത്രം നൽകിയത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ പി എ ബിന്ദു, അഡ്വ. സരുൺ മാങ്കറ തുടങ്ങിയവർ ഹാജരായി.

Eng­lish Sum­ma­ry: priest who raped three and a half year old girl sen­tenced to 45 years rig­or­ous imprisonment
You may also like this video

Exit mobile version