Site icon Janayugom Online

ഓണ്‍ലൈന്‍ ക്ലാസ്: സ്‌കൂളുകള്‍ ഈടാക്കിയ ഫീസ് തിരിച്ചുനല്‍കണം

കോവിഡ് സമയത്ത് ഓണ്‍ലൈന്‍ ക്ലാസ് നല്‍കിയതിന്റെ പേരില്‍ സ്വകാര്യ സ്‌കൂളുകള്‍ ഈടാക്കിയ ഫീസ് തിരിച്ചുനല്‍കണമെന്ന് ഉത്തരവിട്ട് അലഹബാദ് ഹൈക്കോടതി. കോവിഡ് രാജ്യമാകെ പടര്‍ന്ന് പിടിച്ച കാലത്ത് ഓണ്‍ലൈന്‍ ക്ലാസുകളിലൂടെ ആയിരുന്നു സ്‌കൂളുകള്‍ ക്ലാസുകള്‍ മുന്നോട്ട് കൊണ്ടുപോയിരുന്നത്. ഇക്കാലത്ത് സ്വകാര്യ സ്‌കൂളുകള്‍ വിദ്യാര്‍ത്ഥികളില്‍ നിന്ന് ഈടാക്കിയ തുകയില്‍ ഒരു വിഹിതം തിരിച്ച്‌ കൊടുക്കണമെന്നാണ് അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവ്.

ഉത്തര്‍പ്രദേശിലെ സ്വകാര്യ സ്‌കൂളുകള്‍ക്കാണ് ഹൈക്കോടതിയുടെ നിര്‍ദേശം. ചീഫ് ജസ്റ്റിസ് രാജേഷ് ബിന്ദാല്‍, ജസ്റ്റിസ് ജെ ജെ മുനീര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഫീസ് ഇളവ് തേടിയുള്ള രക്ഷിതാക്കളുടെ ഹര്‍ജി പരിഗണിച്ചത്. 2020–21 അധ്യയന വര്‍ഷത്തില്‍ വിദ്യാര്‍ത്ഥികളില്‍ നിന്ന് ഈടാക്കിയ ആകെ ഫീസില്‍ നിന്ന് 15 ശതമാനം കുറച്ചായിരിക്കണം അടുത്ത അധ്യയന വര്‍ഷം വിദ്യാര്‍ത്ഥികളില്‍ നിന്ന് ഈടാക്കേണ്ടതെന്ന് ഹൈക്കോടതി പറഞ്ഞു.

സ്‌കൂളില്‍ നിന്ന് ടിസി വാങ്ങി പോയ വിദ്യാര്‍ത്ഥികള്‍ക്കും ഈ ഇളവിന് അവകാശമുണ്ടെന്നും ഹൈക്കോടതി നിരീക്ഷിച്ചു. ആ വിദ്യാര്‍ത്ഥികള്‍ക്ക് 15 ശതമാനം ഫീസ് ഇളവ് ചെയ്ത് പണം കൊടുക്കണമെന്നും ഹൈക്കോടതി ഉത്തരവില്‍ പറയുന്നു. ഇതിനായുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സ്‌കൂളുകള്‍ക്ക് രണ്ട് മാസത്തെ സമയം അനുവദിക്കുകയും ചെയ്തിട്ടുണ്ട്. ഒരു സേവനവും നല്‍കാതെ സ്വകാര്യ സ്‌കൂളുകള്‍ ഫീസ് ആവശ്യപ്പെടുന്നത് ലാഭക്കൊതിക്കും വിദ്യാഭ്യാസത്തിന്റെ വാണിജ്യവല്‍ക്കരണത്തിനും തുല്യമാണെന്ന സുപ്രീം കോടതി വിധി ഹര്‍ജിയില്‍ രക്ഷിതാക്കള്‍ ചൂണ്ടിക്കാട്ടിയിരുന്നു.

Eng­lish Sum­ma­ry: Alla­habad High Court Rul­ing: Pri­vate Schools in UP must refund 15% of fees col­lect­ed dur­ing COVID-19 pandemic
You may also like this video

Exit mobile version