Site iconSite icon Janayugom Online

പദ്ധതിച്ചെലവ് ഇരട്ടിയായി; 458 കേന്ദ്ര പദ്ധതികള്‍ മുടങ്ങി

കേന്ദ്ര സര്‍ക്കാരിന്റെ 1,817 വന്‍കിട പദ്ധതികളില്‍ 458 എണ്ണം അധികച്ചെലവ് മൂലം മുടങ്ങി. ഏതാണ്ട് 831 പദ്ധതികള്‍ ഇഴഞ്ഞുനീങ്ങുന്നതായും സാമ്പത്തിക സ്ഥിതിവിവര-പദ്ധതി നടപ്പാക്കല്‍ മന്ത്രാലയം റിപ്പോര്‍ട്ട് പറയുന്നു. 150 കോടി രൂപയ്ക്ക് മുകളില്‍ മൂലധനനിക്ഷേപമുള്ള പദ്ധതികളാണ് അധികച്ചെലവ് വന്നതോടെ പാതിവഴിയിലായത്. 458 പദ്ധതികള്‍ക്കായി മേയ് മാസം അവസാനം വരെ 5.17 ലക്ഷം കോടി രൂപയാണ് കേന്ദ്ര സര്‍ക്കാര്‍ അധികമായി ചെലവഴിച്ചത്. ആകെയുള്ള 1,817 പദ്ധതികള്‍ക്കുമായി 27,58,567.23 കോടി രൂപയാണ് ആദ്യഘട്ടത്തില്‍ വകയിരുത്തിയത്. പദ്ധതി പൂര്‍ത്തിയാകുന്ന വേളയില്‍ 33,29,647.99 കോടി രൂപയാണ് അനുവദിച്ചത്. കേന്ദ്രസര്‍ക്കാരിന്റെ പ്രതീക്ഷകളെ അട്ടിമറിച്ച് 5,17,080.76 കോടി രൂപയുടെ അധിക ബാധ്യതയുണ്ടായെന്ന് ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് റിപ്പോര്‍ട്ട് ചെയ്തു. 

മൊത്തം തുകയുടെ 20.70 ശതമാനം വര്‍ധിച്ചതായും കേന്ദ്ര മന്ത്രാലയം കഴിഞ്ഞ മാസം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. മൊത്തം തുകയില്‍ മേയ് മാസം അവസാനം 17,07,190.15 കോടിയുടെ വര്‍ധനവ് വന്നുവെന്നാണ് മന്ത്രാലയം വ്യക്തമാക്കുന്നത്. എന്നാല്‍ പദ്ധതിത്തുകയുടെ 51.3 ശതമാനം വര്‍ധനവാണ് ഇപ്പോള്‍ രേഖപ്പടുത്തിയിരിക്കുന്നത്. അനിശ്ചിതത്വത്തിലുള്ള 831 പദ്ധതികളില്‍ 254 എണ്ണം ഒരുമാസം മുതല്‍ ഒരു വര്‍ഷം വരെയാണ് വൈകുന്നത്. 188 എണ്ണം രണ്ട് വര്‍ഷം, 271 എണ്ണം അഞ്ച് വര്‍ഷം, 127 എണ്ണം അഞ്ച് വര്‍ഷത്തിന് മുകളില്‍ വൈകുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഭൂമിയേറ്റെടുക്കല്‍, പാരിസ്ഥിതിക അനുമതി, സാമ്പത്തിക ഞെരുക്കം, കരാര്‍ അനുബന്ധ വിഷയങ്ങള്‍, മാനവവിഭവശേഷി ശോഷണം, നിയമതടസം എന്നിവയാണ് പദ്ധതികള്‍ മുടങ്ങാനും പാതി വഴിയില്‍ നില്‍ക്കാനും കാരണമെന്നാണ് പദ്ധതി നടപ്പാക്കല്‍ മന്ത്രാലയം നല്‍കുന്ന വിശദീകരണം.

Eng­lish Summary:Project cost dou­bled; 458 cen­tral projects stalled
You may also like this video

Exit mobile version