Site iconSite icon Janayugom Online

ഗുജറാത്തില്‍ ജഡ്ജിമാരുടെ സ്ഥാനക്കയറ്റം കോടതിയലക്ഷ്യം

ഗുജറാത്തില്‍ നിയമവിരുദ്ധമായി 68 ജഡ്ജിമാര്‍ക്ക് സ്ഥാനക്കയറ്റം നല്‍കിയ നടപടിക്ക് സുപ്രീം കോടതിയുടെ വിലക്ക്. സ്ഥാനക്കയറ്റവുമായി ബന്ധപ്പെട്ട കേസ് സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ പുറത്തിറക്കിയ വിജ്ഞാപനം കോടതി അലക്ഷ്യമാണെന്നും ഉത്തരവില്‍ വ്യക്തമാക്കി. ജസ്റ്റിസുമാരായ എം ആര്‍ ഷാ, സി ടി രവികുമാര്‍ എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് വിഷയം പരിഗണിച്ചത്.

ഗുജറാത്ത് ഹൈക്കോടതി നല്കിയ ശുപാര്‍ശയും ഇതിന്റെ അടിസ്ഥാനത്തില്‍ ഗുജറാത്ത് സര്‍ക്കാര്‍ ഇറക്കിയ വിജ്ഞാപനവും സുപ്രീം കോടതി മരവിപ്പിച്ചു. സ്ഥാനക്കയറ്റം ലഭിച്ച ഉദ്യോഗസ്ഥര്‍ മുമ്പ് വഹിച്ചിരുന്ന ചുമതലയിലേക്ക് മടങ്ങിപ്പോകണമെന്നും കോടതി ഉത്തരവിട്ടു. ജസ്റ്റിസ് ഷാ ഈ മാസം 15ന് വിരമിക്കുന്നതിനാല്‍ ഹര്‍ജിയില്‍ തുടര്‍ വാദം മറ്റൊരു ബെഞ്ച് ആയിരിക്കും നടത്തുക. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ ശിക്ഷിച്ച സൂറത്ത് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ഹരീഷ് ഹസ‌്മുഖ്ഭായ് വര്‍മ്മയുള്‍പ്പെടെയുള്ളവരുടെ സ്ഥാനക്കയറ്റമാണ് തടഞ്ഞത്. വര്‍മ്മയ്ക്ക് രാജ്‌കോട്ട് ജില്ലാ അഡീഷനല്‍ ജഡ്ജിയായാണ് സ്ഥാനക്കയറ്റം നല്കിയിരുന്നത്. ഇത് ബിജെപിയുടെ ഉപകാരസ്മരണയാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു.

സ്ഥാനക്കയറ്റത്തില്‍ മാനദണ്ഡങ്ങള്‍ പാലിക്കപ്പെട്ടില്ല എന്നതിന്റെ പേരിലാണ് വിഷയം സുപ്രീം കോടതിയിലെത്തിയത്. സീനിയര്‍ സിവില്‍ ജഡ്ജ് കേഡറില്‍പ്പെട്ട രവികുമാര്‍ മഹേത, സച്ചിന്‍ പ്രതാപ്റായ് മേത്ത എന്നിവരാണ് കോടതിയെ സമീപിച്ചത്. ജില്ലാ ജഡ്ജി നിയമനവുമായി ബന്ധപ്പെട്ട് നടന്ന പരീക്ഷയിലെ മാര്‍ക്ക് മാനദണ്ഡമായി പരിഗണിച്ചില്ലെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നു. ഉയര്‍ന്ന മാര്‍ക്ക് കിട്ടിയ നിരവധി പേരെ മാറ്റി നിര്‍ത്തിയാണ് മാര്‍ക്ക് കുറഞ്ഞ പലര്‍ക്കും സ്ഥാനക്കയറ്റം നല്‍കിയിരുന്നത്.

അസാധാരണ തിടുക്കം

അസാധാരണമായ ഈ തിടുക്കം അംഗീകരിക്കാന്‍ കഴിയില്ല. പ്രഥമദൃഷ്ട്യാ കോടതി നടപടികളെ മറികടക്കാനുള്ള നീക്കമാണിത്. മെറിറ്റിന്റെയും സീനിയോറിറ്റിയുടെയും അടിസ്ഥാനത്തിലും യോഗ്യതാ പരീക്ഷയിലെ വിജയത്തിന്റെയും അടിസ്ഥാനത്തിലുമായിരിക്കണം സ്ഥാനക്കയറ്റം.

Eng­lish Summary;Promotion of judges in Gujarat is con­tempt of court

You may also like this video

Exit mobile version