Site iconSite icon Janayugom Online

ഇന്ത്യ‑പാക് മത്സരത്തിനെതിരെ പ്രതിഷേധം; ബഹിഷ്കരണ ആഹ്വാനവുമായി പഹല്‍ഗാം ഇരകള്‍

ഏഷ്യാകപ്പ് ടി20 ക്രിക്കറ്റ് ടൂർണമെന്റിലെ ഇന്ത്യ‑പാകിസ്ഥാൻ മത്സരത്തിനെതിരെ പ്രതിഷേധവുമായി പ്രതിപക്ഷം. ശിവസേന ഉദ്ധവ് വിഭാഗം, എഎപി തുടങ്ങിയ പാര്‍ട്ടികളാണ് പാകിസ്ഥാനുമായി ക്രിക്കറ്റ് കളിക്കുന്നത് രാജ്യത്തെ അപമാനിക്കുന്നതിന് തുല്യമാണെന്ന് അഭിപ്രായപ്പെട്ടത്. ബിജെപി ദേശസ്നേഹത്തിന്റെ പേരിൽ കച്ചവടം നടത്തുകയാണ്. മത്സരം ബഹിഷ്കരിച്ചുകൊണ്ട് തീവ്രവാദത്തിനെതിരായ ഇന്ത്യയുടെ നിലപാട് ലോകത്തിന് മുന്നിൽ അറിയിക്കുമെന്നും ശിവസേനാ മേധാവി ഉദ്ധവ് താക്കറെ മുംബൈയില്‍ ചേര്‍ന്ന പത്രസമ്മേളനത്തില്‍ അറിയിച്ചു.
ഇന്ത്യാ-പാക് മത്സരത്തിനെതിരെ പ്രതിഷേധവുമായി പഹൽഗാം ഭീകരാക്രമണത്തിനിരയായവരും രംഗത്തെത്തി. മത്സരം ബഹിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ട് ഭീകരാക്രണത്തില്‍ കൊല്ലപ്പെട്ട 26 പേരില്‍ ഒരാളായ വ്യവസായി ശുഭം ദ്വിവേദിയുടെ ഭാര്യ അശാന്യ ദ്വിവേദി രംഗത്തെത്തി. ഇന്ത്യൻ ടീമിനെയും ബിസിസിഐയെയും അവര്‍ രൂക്ഷമായി വിമര്‍ശിച്ചു. പഹൽഗാമിൽ മരിച്ചവരെക്കുറിച്ച് ഇന്ത്യൻ ടീം ഓർക്കുന്നില്ലെന്നും അവർ ആരോപിച്ചു. ടിവിയിൽ പോലും മത്സരം കാണരുതെന്നും അശാന്യ ആവശ്യപ്പെട്ടു.
അതേസമയം ഇന്ത്യ മത്സരത്തിൽ നിന്ന് വിട്ടുനിന്നാൽ പാകിസ്ഥാൻ മാച്ച് പോയിന്റുകൾ നേടുമെന്നതിനാൽ മത്സരത്തിൽ പങ്കെടുക്കേണ്ടത് നിർബന്ധമാണെന്ന് കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ പറഞ്ഞു. 

Exit mobile version