Site iconSite icon Janayugom Online

പത്താനെതിരെ പ്രതിഷേധം: ഹനുമാന്‍ ചാലിസ ചൊല്ലിയും കാവിക്കൊടി പാറിച്ചും ഹൈന്ദവ സംഘടന

pathanpathan

രാജ്യത്ത് ഷാരൂഖ് ഖാനിന്റെ പത്താൻ ചിത്രത്തിനെതിരെ ഹൈന്ദവ സംഘടനകളുടെ വ്യാപക പ്രതിഷേധം. മധ്യപ്രദേശിലെ ഇൻഡോറില്‍ ചിത്രത്തിനെതിരെ പ്രതിഷേധത്തെ തുടര്‍ന്ന് മോണിങ് ഷോ റദ്ദാക്കി. സിനിമയ്ക്കെതിരെ ഇൻഡോറിലെ സ്വപ്‌ന‑സംഗീത തിയേറ്ററില്‍ ഹിന്ദു ജാഗരൺ മഞ്ച് പ്രവർത്തകര്‍ കാവി പതാകകൾ പ്രദർശിപ്പിക്കുകയും ഹനുമാൻ ചാലിസ ആലപിക്കുകയും ചെയ്തു. അവരുടെ കൈവശം വടികളും ആയുധങ്ങളും ഉണ്ടായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. കൂടാതെ തിയേറ്ററിനുള്ളിൽ കയറി പ്രേക്ഷകരോട് പിരിഞ്ഞുപോകാൻ ആവശ്യപ്പെടുകയും സിനിമാ തിയേറ്ററുകളിൽ ചിത്രം പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്നും പ്രവര്‍ത്തകര്‍ പറഞ്ഞു.

നഗരത്തിലെ കാസ്റ്റർ സിനിമാ ഹാളിൽ പത്താനെതിരെ ബജ്‌റംഗ്ദൾ പ്രവർത്തകർ കുത്തിയിരിപ്പ് സമരം നടത്തുകയും ഷാരൂഖാനെതിരെ മുദ്രാവാക്യങ്ങള്‍ വിളിക്കുകയും ചെയ്തു. പ്രതിഷേധത്തെത്തുടര്‍ന്ന് രണ്ട് സിനിമാ ഹാളുകളിലും പൊലീസ് സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. ക്രമസമാധാന നില കണക്കിലെടുത്ത് തുടർ പ്രദർശനങ്ങളെക്കുറിച്ച് തീരുമാനമെടുക്കുമെന്ന് അസിസ്റ്റന്റ് പോലീസ് കമ്മീഷണർ ദിശേഷ് അഗർവാൾ പറഞ്ഞു. 

അതേസമയം കർണാടകയില്‍ പത്താൻ സിനിമയുടെ പ്രദര്‍ശനം തടയാനാനായി ഹിന്ദു പ്രവർത്തകർ തിയേറ്ററുകൾ അടിച്ചു തകർത്തു. സംഭവത്തില്‍ 30 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. സ്വരൂപ, നർത്തകി എന്നീ തിയേറ്ററുകൾ അടിച്ചു തകർക്കുകയും സിനിമയുടെ പോസ്റ്ററുകള്‍ വലിച്ചുകീറുകയും ചെയ്തു. തിയേറ്ററിലും പരിസര പ്രദേശങ്ങളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ചിത്രത്തിന്റെ റിലീസിനെ ബെലഗാവി സൗത്ത് നിയോജക മണ്ഡലത്തിലെ ബിജെപി എംഎൽഎ അഭയ് പാട്ടീൽ അപലപിക്കുകയും പ്രദർശനം നിർത്തിവയ്ക്കാൻ ആവശ്യപ്പെടുകയും ചെയ്തു.

Eng­lish Sum­ma­ry: Protest against Pathan: Hin­du orga­ni­za­tion chant­i­ng Hanu­man Chal­isa and hoist­ing saf­fron flag

You may also like this video

Exit mobile version