Site iconSite icon Janayugom Online

യമുനാനദിയിലിറങ്ങി പ്രതിഷേധം: ബിജെപി നേതാവ് ആശുപത്രിയില്‍

BJPBJP

ആം ആദ്മി സർക്കാരിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി യമുനാനദിയിലെ മലിനജലത്തിൽ മുങ്ങിക്കുളിച്ച ഡൽഹി ബിജെപി അധ്യക്ഷന്‍ ഒടുവില്‍ ആശുപത്രിയില്‍. ശരീരം ചൊറിഞ്ഞുതടിച്ച് നിലയില്‍ ബിജെപി നേതാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

യമുനാ ശുദ്ധീകരണത്തിന് ഡൽഹി സർക്കാർ പദ്ധതി പ്രഖ്യാപിച്ചിട്ടും ഫലപ്രദമായില്ലെന്നാരോപിച്ചുള്ള പ്രതിഷേധത്തിലായിരുന്നു ബിജെപി നേതാവ് വീരേന്ദ്ര സച്‌ദേവ യമുനയിലിറങ്ങിയത്. സർക്കാരിന്റെ തെറ്റിന് നദിയോട് മാപ്പുചോദിച്ച് പ്രസ്താവനയും നടത്തി. എന്നാല്‍ കുറച്ചുസമയത്തിനുശേഷം ശരീരം മുഴുവന്‍ ചൊറിഞ്ഞുതടിക്കുകയായിരുന്നു. 

ആർഎംഎൽ ആശുപത്രിയിൽ ചികിത്സതേടിയ അദ്ദേഹത്തിന് ഡോക്ടർമാർ മൂന്നുദിവസത്തേക്ക് മരുന്നുനൽകി. കാലാവസ്ഥ മാറിത്തുടങ്ങിയതോടെ യമുനാനദിയിൽ കുറച്ചുദിവസമായി വിഷപ്പത രൂപപ്പെടുന്നുണ്ട്. ബിജെപി ഭരിക്കുന്ന അയൽസംസ്ഥാനങ്ങൾ വ്യവസായകേന്ദ്രങ്ങളിൽനിന്നുള്ള മലിനജലം നദിയിലേക്ക് തള്ളുന്നതിനാലാണെന്ന് എഎപി ആരോപിച്ചിരുന്നു. 

അതേസമയം ഡല്‍ഹിയില്‍ വായുവിന്റെ ഗുണനിലവാരം പലയിടത്തും 400 കടന്നതോടെ അതീവ മോശം വിഭാഗത്തിലെത്തി. രാവിലെ ഡൽഹിയിൽ ശക്തമായ പുകമഞ്ഞാണ് അനുഭവപ്പെട്ടത്. ആനന്ദ് വിഹാർ, പഞ്ചാബി ബാഗ്, ഇന്ത്യാ ഗേറ്റ്, ജിൽമിൽ ഇൻഡസ്ട്രിയൽ ഏരിയ തുടങ്ങിയ പ്രദേശങ്ങളില്‍ വായു ഗുണനിലവാര സൂചിക 300 ലധികം രേഖപ്പെടുത്തി. ദീപാവലി ആഘോഷം അടുക്കുന്നതോടെ അടുത്ത ദിവസങ്ങളിൽ മലിനീകരണം കൂടുതല്‍ വഷളാകുമെന്നാണ് വിലയിരുത്തല്‍. 

Exit mobile version