Site iconSite icon Janayugom Online

ഖമനെയിയുടെ കൊലപാതകത്തില്‍ ഇന്ത്യയിലും പ്രതിഷേധം

ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനെയിയുടെ കൊലപാതകത്തില്‍ ഇന്ത്യയിലും പ്രതിഷേധം. ലഡാക്കില്‍ ആയിരക്കണക്കിന് ജനങ്ങളാണ് പങ്കെടുത്തത്. ഡല്‍ഹിയിലെ ജന്തർ മന്ദറില്‍ സ്ത്രീകളും കുട്ടികളുമടക്കം പ്രതിഷേധിച്ചു. ജമ്മു കാശ്മീരിൽ ചില വിഘടനവാദി സംഘടനകൾ നാളെ ബന്ദിന് ആഹ്വാനം നൽകിയിട്ടുണ്ട്. പ്രതിഷേധക്കാർ സംയമനം പാലിക്കണമെന്ന് ജമ്മു കാശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള പറഞ്ഞു. ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ടെന്ന വിവരം ഇറാൻ സ്ഥിരീകരിച്ചതിന് പിന്നാലെയാണ് വിവിധ സംസ്ഥാനങ്ങളിൽ പ്രതിഷേധം തുടങ്ങിയത്. ജമ്മു കാശ്മീരിലെ ശ്രീന​ഗറിൽ ലാൽ ചൗക്കിൽ ഷിയ സുന്നി വിഭാ​ഗക്കാർ സംയുക്തമായാണ് പ്രതിഷേധിച്ചത്. അമേരിക്കൻ വിരുദ്ധ മുദ്രാവാക്യം വിളിച്ചുകൊണ്ടായിരുന്നു പ്രതിഷേധം. തുടർന്ന് ജമ്മു കാശ്മീരിലെ ബദ്​ഗാം, റമ്പാൻ, പൂഞ്ച്, ബാരാമുള്ള മുതലായ ഇടങ്ങളിലേക്ക് പ്രതിഷേധം വ്യാപിച്ചു. റമ്പാനിൽ പ്രതിഷേധക്കാർ ട്രംപിന്റെ കോലം കത്തിച്ചു.

മഹാരാഷ്ട്രയിലും, ലഡാക്കിലും ദില്ലിയിലും പ്രതിഷേധം നടന്നു. ലഡാക്കിൽ കാർ​ഗിലിലടക്കം ഷിയ മുസ്ലീങ്ങളുടെ നേതൃത്ത്വത്തിൽ നടന്ന പ്രതിഷേധത്തിൽ ആയിരങ്ങൾ പങ്കെടുത്തു. ദില്ലിയിൽ ഷിയ കൗൺസിലിന്‍റെ നേതൃത്ത്വത്തിലാണ് ജന്തർ മന്തറിൽ പ്രതിഷേധം നടന്നത്. ഷിയ പണ്ഡിതരും സ്ത്രീകളും കുട്ടികളും അമേരിക്കയ്ക്കും ഇസ്രയേലിനും എതിരെ മുദ്രാവാക്യം മുഴക്കി. ജമ്മു കാശ്മീരിൽ ചില വിഘടനവാദി സംഘടനകൾ നാളെ ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്. പിഡിപി ഇതിന് പിന്തുണ പ്രഖ്യാപിച്ചു. വലിയ ശക്തിയെന്ന നിലയിൽ ഇന്ത്യക്ക് വിഷയത്തിൽ ഇടപെടാനാകുമെന്നും എന്നാൽ കേന്ദ്രസർക്കാർ ഒരുപക്ഷം പിടിക്കുകയാണെന്നും മെഹ്ബൂബ മുഫ്തി കുറ്റപ്പെടുത്തി. 

പ്രതിഷേധം കണക്കിലെടുത്ത് കശ്മീർ കനത്ത ജാഗ്രതയിലാണ്. പ്രധാന ഇടങ്ങളിൽ സുരക്ഷാ വിന്യാസം ശക്തമാക്കി. ജമ്മു കാശ്മീരിൽ പലയിടത്തും ഇന്റർനെറ്റിന് നിയന്ത്രണം ഏർപ്പെടുത്തിയതായി സൂചനയുണ്ട്. ഖമനെയിയുടെ വധത്തെ തുടർന്ന് മൂന്ന് ദിവസത്തെ ​ദുഖാചരണത്തിനാണ് ഷിയ വിഭാ​ഗം ആഹ്വാനം നൽകിയിട്ടുള്ളത്. ഖമനയി വധത്തിൽ രാജ്യവ്യാപകമായി പ്രതിഷേധം വരും ദിവസങ്ങളിലും തുടരുമെന്നാണ് ഷിയ വിഭാ​ഗക്കാർ അറിയിക്കുന്നത്. ഈ പശ്ചാത്തലത്തിൽ വിവിധ മേഖലകളിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

Exit mobile version