ഡൽഹി മദ്യനയക്കേസിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ അറസ്റ്റ് ചെയ്തതിനെത്തുടര്‍ന്ന് ആംആദ്മി പ്രവര്‍ത്തകരും മന്ത്രിമാരുമുള്‍പ്പെടെ നടത്തിയ പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിച്ചു. നിരത്തുകളില്‍ കിടന്ന് പ്രതിഷേധിച്ച മന്ത്രിമാരുള്‍പ്പെടെയുള്ളവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബിജെപി ഓഫീസിലേക്ക് മന്ത്രിമാരായ അതിഷിയുടെയും സൗരഭ് ഭരദ്വാജിന്‍റെയും നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ മാർച്ചിനിടെയാണ് സംഘർഷം പൊട്ടിപ്പുറുപ്പെട്ടത്.
ജനാധിപത്യത്തിന് മേലുള്ള ആക്രമണമാണ് അറസ്റ്റെന്ന് ആം ആദ്മി മന്ത്രി അതിഷി പ്രതികരിച്ചു. ബിജെപി സര്‍ക്കാരിനെ ഏകാധിപത്യമാണ് നടക്കുന്നതെന്നും സമാധാനമായി പ്രതിഷേധിക്കാന്‍ അനുവദിക്കുന്നില്ലെന്നും അതിഷി വിമര്‍ശിച്ചു. അതേസമയം, അരവിന്ദ് കെജ്‍രിവാളിനെ ഇഡിയിലെ മുതിർന്ന ഉദ്യോഗസ്ഥർ ചോദ്യം ചെയ്യുകയാണ്. ഉച്ചയ്ക്ക് വിചാരണക്കോടതിയിൽ ഹാജരാക്കി കസ്റ്റഡി ആവശ്യപ്പെടാനാണ് ഇഡിയുടെ നീക്കം.
പ്രവർത്തകരെ വലിച്ചിഴച്ചാണ് പൊലീസ് വാഹനങ്ങളിൽ കയറ്റിയത്. പ്രതിഷേധത്തെ തുടർന്ന് ഡൽഹിയിൽ ഗതാഗതം സ്തംഭിച്ചു. ശക്തമായ പ്രതിഷേധത്തിനുള്ള സാധ്യത മുന്നിൽക്കണ്ട് ഡൽഹിയിൽ പൊലീസ് നേരത്തെതന്നെ ശക്തമായ സുരക്ഷയായിരുന്നു ഏർപ്പെടുത്തിയത്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ഡല്‍ഹിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു.
English Summary: Protests over Kejriwal’s arrest: Clashes in the national capital, including the minister in custody
You may also like this video