Site icon Janayugom Online

പിഎസ്‌സി തട്ടിപ്പ്: രണ്ടാം പ്രതിയുടെ ജാമ്യാപേക്ഷ തള്ളി

പിഎസ്‌സി ജോലി വാഗ്ദാനം ചെയ്ത് 80 ലക്ഷത്തോളം രൂപയുടെ ജോലി തട്ടിപ്പ് നടത്തിയ കേസിൽ രണ്ടാം പ്രതി രശ്മിയുടെ ജാമ്യാപേക്ഷ തള്ളി. തിരുവനന്തപുരം അഡീ. ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് എൽസാ കാതറിൻ ജോർജാണ് പ്രതിക്ക് ജാമ്യം നിഷേധിച്ചത്. ചോദ്യം ചെയ്യലിനായി കസ്റ്റഡിയിൽ വിട്ടിരുന്ന രശ്മിയെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ നിന്ന് തിരികെ ഹാജരാക്കിയതിനെ തുടർന്ന് ജയിലിലേക്ക് തിരിച്ചയച്ചു.

കസ്റ്റഡി കാലയളവിൽ കോടതി നിർദേശ പ്രകാരം ചൈൽഡ് വെൽഫെയർ കമ്മിറ്റിയിൽ പാർപ്പിച്ചിരുന്ന മൂന്ന് വയസുള്ള കുഞ്ഞിനെ രശ്മിക്ക് കൈമാറാൻ സിഡബ്ല്യുസിക്ക് കോടതി ഉത്തരവ് നൽകി. അട്ടക്കുളങ്ങര വനിതാ ജയിൽ സൂപ്രണ്ട് രശ്മിയുമൊത്ത് സിഡബ്ല്യുസിയിൽ ചെന്ന് കുഞ്ഞിനെ ഏറ്റുവാങ്ങാനും കോടതി ഉത്തരവിട്ടു.

അതിനിടെ, പൊലീസ് യൂണിഫോം ധരിച്ച് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച് പൊലീസ് ഓഫിസറാണെന്ന് തെറ്റിദ്ധരിപ്പിച്ച് പണം തട്ടിയ ഒന്നാം പ്രതി രാജലക്ഷ്മിയുടെ ജയിൽ റിമാന്‍ഡ് കോടതി ഈ മാസം 30 വരെ നീട്ടി. അഞ്ചാം പ്രതി ജോയ്സി ജോർജിനെ നാല് ദിവസം കസ്റ്റഡിയിൽ വിട്ടു.

Eng­lish Sum­ma­ry: psc exam cheat­ing: Bail plea of 2nd accused rejected
You may also like this video

Exit mobile version