സ്വകാര്യവത്കരണ നീക്കങ്ങൾക്കിടെ പൊതുമേഖലാ ബാങ്കുകൾ കേന്ദ്രത്തിന് ലാഭ വിഹിതമായി നൽകുന്നത് പ്രതീക്ഷിച്ചതിനെക്കാൾ ഇരട്ടിയോടടുത്ത തുക. 2021–22 സാമ്പത്തിക വർഷം ഇത് 9210 കോടി രൂപയായിരുന്നെങ്കിൽ ഇക്കുറി 13,800 കോടിയായാണ് വർദ്ധിച്ചിരിക്കുന്നത്. റിസർവ് ബാങ്കിന്റെയും ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്ത 12 പൊതുമേഖലാ ബാങ്കുകളുടെയും ലാഭ വിഹിതമായി ഇത്തവണത്തെ ബജറ്റിൽ കേന്ദ്രം പ്രതീക്ഷിച്ച മൊത്തം തുക 48,000 കോടി രൂപ മാത്രമാണ്.
എന്നാൽ, ഏതാണ്ട് ഇതിന്റെ ഇരട്ടിയോടുത്ത തുകയാണ് റിസർവ് ബാങ്ക് മാത്രം ലാഭ വിഹിതമായി കൈമാറുമന്ന് അറിയിച്ചിട്ടുള്ളത്. ഈ തുക 87,416 കോടി വരും. ഇതോടൊപ്പം ബാങ്കുകളുടെ വിഹിതമായ 13,800 കോടിയും ചേരുമ്പോൾ കേന്ദ്ര ഖജനാവിലേക്ക് എത്തുന്നത് ആകെ 1,01,220 കോടി രൂപ. പ്രതീക്ഷിച്ചതിന്റെ ഏറെ ഉയരെ.
പൊതുമേഖലാ ബാങ്കുകൾ ഇത്തവണ ലാഭവിഹിതമായി മാറ്റിവച്ചിട്ടുള്ളത് ആകെ 21,000 കോടി രൂപയാണ്. ഇതിൽ നിന്നാണ് 13,800 കോടി രൂപ കേന്ദ്രത്തിന് ലഭിക്കുന്നത്.
2022 — 23 സാമ്പത്തിക വർഷം പൊതുമേഖലാ ബാങ്കുകളുണ്ടാക്കിയ ലാഭം 1.04 ലക്ഷം കോടി രൂപയാണ്. കഴിഞ്ഞ വർഷത്തെക്കാൾ 53 ശതമാനത്തിന്റെ വർദ്ധന. 2017–18 സാമ്പത്തിക വർഷത്തിൽ മൊത്തം 85,390 കോടിയുടെ അറ്റ നഷ്ടം രേഖപ്പെടുത്തിയയിടത്തു നിന്നാണ് അത്ഭുതാവഹമായ വളർച്ച.
ആകെ ലാഭത്തിലെ 50, 232 കോടിയും എസ് ബി ഐ ‑യുടേതാണ്. ബാങ്ക് ലാഭവിഹിതം നൽകാൻ നിക്കി വച്ചിട്ടുള്ള 10, 085 കോടിയിൽ 5740കോടിയും കേന്ദ്രത്തിനുള്ളതാണ്. ബാങ്ക് ഓഫ് ബറോഡ (1819.5 കോടി), യൂണിയൻ ബാങ്ക് (1711 കോടി) എന്നിവയാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ. കാനറാ ബാങ്ക്, ബാങ്ക് ഓഫ് മഹാരാഷ്ട്ര, ഇന്ത്യൻ ബാങ്ക്, പഞ്ചാബ് നാഷണൽ ബാങ്ക് തുടങ്ങിയവയാണ് പിന്നിൽ.
ഇതിനിടയിലും, സ്വകാര്യവത്കരിക്കാനുള്ള പൊതുമേഖലാ ബാങ്കുകളെ കണ്ടെത്താനുള്ള തിരക്കിട്ട പരിശ്രമത്തിലാണ് കേന്ദ്രം. ബാങ്കുകളിലെ വിദേശ നിക്ഷേപത്തിന്റെ തോത് വർദ്ധിപ്പിക്കാനുളള നീക്കങ്ങളും സജീവമായി പരിഗണനയിലാണ്.
English Summary: public sector banks profit margins beat expectations
You may also like this video

