Site iconSite icon Janayugom Online

പി ശശിക്കും എഡിജിപി അജിത്ത് കുമാറിനുമെതിരെ കൂടുതൽ ആരോപണങ്ങളുമായി പി വി അൻവർ എംഎൽഎ

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്കും എഡിജിപി അജിത്ത് കുമാറിനുമെതിരെ കൂടുതൽ ആരോപണങ്ങളുമായി പി വി അൻവർ എംഎൽഎ. ‘മുഖ്യമന്ത്രി സൂചിപ്പിച്ചത് പോലീസ് ഉദ്യോഗസ്ഥരുടെ മനോവീര്യം തകര്‍ക്കുന്ന തീരുമാനമുണ്ടാവില്ല എന്നാണ്. അത് അങ്ങിനെ തന്നെയാണ് വേണ്ടതും. എന്നാല്‍, ഇവിടെ മനോവീര്യം തകരുന്നവർ താന്‍ പറഞ്ഞ് നാലോ അഞ്ചോ ശതമാനം മാത്രമാണ്. സത്യസന്ധരായി പ്രവര്‍ത്തിക്കുന്നവരുടെ മനോവീര്യം വലിയ രീതിയില്‍ ഉയര്‍ന്നിരിക്കുകയാണ്. അത് മുഖ്യമന്ത്രി മനസ്സിലാക്കണം’- അൻവർ പറഞ്ഞു. സത്യസന്ധമായി ഇടപെടാനാകുന്ന തരത്തില്‍ കാര്യങ്ങള്‍ മാറുന്നുവെന്ന് പറഞ്ഞ ഉദ്യോഗസ്ഥരുണ്ട്. പൊ ലീസിനെതിരെ എന്ത് പറഞ്ഞാലും അത് മനോവീര്യം തകര്‍ക്കുകയാണെന്ന് മുഖ്യമന്ത്രിയെ പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറം എസ് പി ആയിരുന്ന സുജിത്ത് ദാസിന്റെ ഫോണ്‍ കോള്‍ റെക്കോഡ് ചെയ്ത സംഭവത്തില്‍ മുഖ്യമന്ത്രി പറഞ്ഞ കാര്യം അം​ഗീകരിക്കുന്നു. ജീവിതത്തിലെ ഏറ്റവും വലിയ ചെറ്റത്തരമാണ് ചെയ്തതെന്ന് അന്നേ പറഞ്ഞിരുന്നു. എന്നാല്‍, ഇത് പുറത്ത് വിടുന്നതല്ലാതെ തനിക്ക് വേറെ രക്ഷയില്ലായിരുന്നു. മുഴുവന്‍ ഇപ്പോഴും പുറത്തുവിട്ടിട്ടില്ല. 10,000 രൂപയുടെ മരത്തടി കേസിനാണ് ഈ പൊലീസ് ഉദ്യോഗസ്ഥന്‍ എംഎല്‍എയുടെ കാലുപിടിക്കുന്നത്. കള്ളക്കടത്തിന്റെ പങ്ക് ശശി പറ്റുന്നുണ്ടോയെന്ന് അന്വേഷിക്കണമെന്നും അൻവർ പറഞ്ഞു . 

ശശിയുടെ പ്രവർത്തനം മാതൃകാപരമാണെന്ന് മുഖ്യമന്ത്രി പറയുന്നത് അദ്ദേഹത്തിന്റെ വിശ്വാസമാണ്. തനിക്ക് ആ വിശ്വാസം തീരെയില്ല. നായനാർ മന്ത്രിസഭയിലെ പൊളിറ്റിക്കൽ‌ സെക്രട്ടറി സ്ഥാനത്തു നിന്നും അദ്ദേഹം പുറത്തായത് എങ്ങനെയെന്ന് എല്ലാവർക്കും അറിയാം. ആ മാനസികാവസ്ഥയിൽ നിന്നും അദ്ദേഹം മാറിയിട്ടില്ല. ശശിയോട് പറഞ്ഞിട്ടുള്ള കാര്യമെല്ലാം ഈ നാടുമായും പൊലീസുമായും ബന്ധപ്പെട്ട കാര്യങ്ങളാണ് – അൻവർ പറഞ്ഞു. മുഖ്യമന്ത്രി ഇന്ന് പറഞ്ഞത് അജിത് കുമാർ ആദ്യം പറഞ്ഞ പ്രതികരണമാണ്. ആ പ്രതികരണമാണ് മുഖ്യമന്ത്രിയെക്കൊണ്ട് തെറ്റിധരിപ്പിച്ച് പറഞ്ഞത്. ഇവരെന്നെ ചവിട്ടി പുറത്താക്കിയാലും ഞാൻ മുഖ്യമന്ത്രിയെ തള്ളിപ്പറയില്ല. ഇവരെന്നെ വേണ്ടാന്ന് പറയുമ്പോൾ ഞാൻ എന്റെ മാർഗം നോക്കും. പൂരം കലക്കലും കണ്ണൂരിലെ രക്തസാക്ഷികളുടെ അമ്മമാരുടെ കണ്ണുനീരുമെല്ലാം എന്റെ ഫോണിലുണ്ട്. അതെല്ലാം ശശിയ്ക്കെതിരാണ്. പലരും മുഖ്യമന്ത്രിക്ക് വേണ്ടപ്പെട്ടവരാണ്. അവർ മുഖ്യമന്ത്രിയെ ആത്മാർഥമായി സ്നേഹിക്കുന്നുണ്ടെങ്കിൽ എന്താണ് വിവരങ്ങൾ അറിയിക്കാത്തത്. മുഖ്യമന്ത്രിയെ ഇവർ പൊട്ടക്കിണറ്റിൽ ചാടിക്കുകയല്ലേ. മുഖ്യമന്ത്രിയെ പൊട്ടക്കിണറ്റിൽ‌ ചാടിക്കാൻ നോക്കുന്നവരാണ് അദ്ദേഹത്തിന്റെ ആളുകളെന്ന് പറയുന്നവർ. പാർട്ടി അന്വേഷണം നടത്തട്ടെ. ഞാൻ പറഞ്ഞത് മുഴുവൻ കളവാണെന്ന് പാർട്ടി പറയുമ്പോൾ‌ ആലോചിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

Exit mobile version