Site iconSite icon Janayugom Online

ദുബായിൽ കുടുങ്ങിയ പി വി സിന്ധു സുരക്ഷിതമായി തിരിച്ചെത്തി; ഓൾ ഇംഗ്ലണ്ട് ചാമ്പ്യൻഷിപ്പ് നഷ്ടമാകും

പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് ദുബായ് വിമാനത്താവളത്തിൽ കുടുങ്ങിപ്പോയ ഇന്ത്യൻ ബാഡ്മിന്റൺ താരം പി വി സിന്ധു സുരക്ഷിതമായി നാട്ടിൽ തിരിച്ചെത്തി. മൂന്ന് ദിവസത്തെ അനിശ്ചിതത്വങ്ങൾക്കൊടുവിലാണ് താരം ബംഗളൂരുവിലെ വീട്ടിലെത്തിയത്. തന്നെ സഹായിച്ച ദുബായ് അധികൃതർക്കും വിമാനത്താവള ജീവനക്കാർക്കും സിന്ധു സോഷ്യൽ മീഡിയയിലൂടെ നന്ദി അറിയിച്ചു.

ചൊവ്വാഴ്ച ആരംഭിക്കുന്ന ഓൾ ഇംഗ്ലണ്ട് ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ ലണ്ടനിലേക്ക് പോകുന്നതിനിടെയാണ് സിന്ധുവും പരിശീലകൻ ഇർവാൻസ്യാ ആദി പ്രതാമയും ദുബായിൽ കുടുങ്ങിയത്. ഇറാനിൽ അമേരിക്കയും ഇസ്രായേലും നടത്തിയ ആക്രമണത്തിന് പിന്നാലെ ദുബായ് ഉൾപ്പെടെയുള്ള മേഖലകളിൽ വിമാന സർവീസുകൾ റദ്ദാക്കുകയായിരുന്നു. താൻ താമസിച്ചിരുന്ന സ്ഥലത്തിന് സമീപം സ്ഫോടനമുണ്ടായതായും അതീവ ഭീതിജനകമായ നിമിഷങ്ങളിലൂടെയാണ് കടന്നുപോയതെന്നും ഫെബ്രുവരി 28ന് പങ്കുവെച്ച കുറിപ്പിൽ സിന്ധു വ്യക്തമാക്കിയിരുന്നു.

യുദ്ധസമാനമായ സാഹചര്യം കാരണം സിന്ധുവിന് ഇത്തവണത്തെ ഓൾ ഇംഗ്ലണ്ട് ചാമ്പ്യൻഷിപ്പ് നഷ്ടമാകും. കരിയറിൽ ഇതുവരെ നേരിട്ടിട്ടില്ലാത്ത അപ്രതീക്ഷിത പ്രതിസന്ധിയാണിതെന്നും നിലവിൽ വിശ്രമം ആവശ്യമാണെന്നും താരം അറിയിച്ചു. രണ്ട് തവണ ഒളിമ്പിക് മെഡൽ ജേതാവായ സിന്ധുവിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് കായിക ലോകം.

Exit mobile version