Site icon Janayugom Online

ഖത്തര്‍ ലോകകപ്പ്; ആദ്യ അങ്കം ഇക്വഡോറും ഖത്തറുമായി

ഖത്തര്‍ ലോകകപ്പിലെ ഖത്തറിനെ ഇക്വഡോര്‍ നേരിടും. ആദ്യ മത്സരത്തില്‍ ഇന്ത്യന്‍ സമയം രാത്രി 9.30ന് ആണ് മത്സരം. ഖത്തര്‍ ഫിഫ റാങ്കിങ്ങില്‍ 50-ാം സ്ഥാനത്തും ഇക്വഡോര്‍ 44-ാം സ്ഥാനത്തുമാണ്. ഖത്തര്‍ ആദ്യമായിയാണ് ലോകകപ്പിനിറങ്ങുന്നത്. ഉദ്ഘാടന മത്സരം നടക്കുന്ന അല്‍ ബെയ്ത്ത് സ്റ്റേഡിയം ഖത്തറിന് സന്തോഷകരമായ വിജയങ്ങള്‍ സമ്മാനിച്ച വേദിയാണ്. അവര്‍ ഇവിടെ അവസാനം കളിച്ച മൂന്ന് അന്താരാഷ്ട്ര മത്സരങ്ങളിലും വിജയിച്ചു. ഒമ്പതു ഗോളുകള്‍ നേടിയപ്പോള്‍ ഒന്നുപോലും വഴങ്ങിയിട്ടില്ല. 

നവംബര്‍ ഒമ്പതിന് അല്‍ബേനിയയ്ക്കെതിരെയാണ് ഖത്തര്‍ അവസാനമായി കളിച്ചത്. ആ മത്സരത്തില്‍ 1–0 വിജയിച്ചു. ഈ മത്സരത്തില്‍ വിജയഗോള്‍ നേടിയ അല്‍മോയസ് അലിയിലാണ് ഖത്തറിന്റെ പ്രതീക്ഷകള്‍ മുഴുവന്‍. മൂന്ന് വര്‍ഷം മുമ്പ് ഖത്തര്‍ ഏഷ്യയിലെ ചാമ്പ്യന്മാരാകുമ്പോള്‍ അലിയായിരുന്നു മുന്‍നിര സ്‌കോറര്‍. നായകനും 169 മത്സരങ്ങളിലെ അനുഭവസമ്പത്തുമുള്ള ഹസന്‍ അലി ഹെഡോസ്, മുഹമ്മദ് മുന്‍ടാരി, എന്നിവരായിരിക്കും ടീമിലെ പ്രധാന സ്‌ട്രൈക്കര്‍മാര്‍. അബ്ദുള്‍അസീസ് ഹാറ്റെം, കരിം ബൗഡിയാഫ് അലി അസദല്ല എന്നിവര്‍ മധ്യനിരയിലും അബ്ദുള്‍കരിം ഹസന്‍, ബൗവാലെം ഖൊഖി, ഇസ്മയില്‍ മുഹമ്മദ് തുടങ്ങിയവര്‍ പ്രതിരോധത്തിലും എത്തുമ്പോള്‍ ഗോള്‍ വലയ്ക്ക് മുന്നില്‍ സാദ് അലി ഷീബ് എത്താനാണ് സാധ്യത.

മത്സരത്തില്‍ മുഴുവന്‍ സമയം പ്രവര്‍ത്തിക്കുന്ന എഞ്ചിനായാണ് ഇക്വഡോര്‍ ടീം എസ്തുപിയാനെ കണക്കാക്കുന്നത്. ലെഫ്റ്റ് ബാക്കായി കളിക്കുമ്പോഴും മികച്ച ഫോര്‍വേഡാകാനും എസ്തുപിയാനു കഴിയുന്നു. എന്നര്‍ വലന്‍സിയ എന്ന ഫെനര്‍ബാഷെ താരത്തെ മുന്നേറ്റത്തില്‍ ഇറക്കിയാകും ഇക്വഡോര്‍ ഇന്നിറങ്ങുക. അയര്‍ട്ടന്‍ പ്രെഷ്യാഡോ, റൊമാറിയോ ഇബ്ര തുടങ്ങിയവരാണ് പ്രധാന സ്‌ട്രൈക്കര്‍മാര്‍. മധ്യനിരയില്‍ കാര്‍ലോസ് ഗ്ര്യുസോ, എയ്ഞ്ചല്‍ മെന, ഗൊണ്‍സാലോ പ്ലാറ്റ തുടങ്ങിയവരും പ്രതിരോധത്തില്‍ ഡീഗോ പലാസിയോസ്, വില്യം പാച്ചോ, ഫെലിക്‌സ് ടോറസ് തുടങ്ങിയവരും എത്തുമ്പോള്‍ ഗോള്‍വലയ്ക്ക് മുന്നില്‍ ഹെര്‍മാന്‍ ഗാലിന്‍ഡസായിരിക്കാനാണ് സാധ്യത. 

ഏഷ്യന്‍ ചാമ്പ്യന്മാരും ആതിഥേയരുമായ ഖത്തറിനെതിരായ പോരാട്ടത്തിന് ടീം തയാറെടുത്തുകഴിഞ്ഞെന്ന് ഇക്വഡോര്‍ പരിശീലകന്‍ ഗുസ്താവോ ആല്‍ഫാരേ പറഞ്ഞു. ടീമിനെതിരായ ആരോപണങ്ങള്‍ അദ്ദേഹം തള്ളി. ദേശീയതയുമായി ബന്ധപ്പെട്ട പ്രശ്നത്തില്‍ പ്രതിരോധതാരം ബൈറോണ്‍ കാസ്റ്റിലോയെ ടീമില്‍നിന്നൊഴിവാക്കിയതായി ആല്‍ഫാരേ പറഞ്ഞു. യോഗ്യതാ റൗണ്ടുകള്‍പോലെയല്ല, ഫൈനല്‍സിലെ പോരാട്ടങ്ങള്‍. ഏഷ്യന്‍ ചാമ്പ്യന്മാരുമായുള്ള മത്സരത്തെ വളരെ പ്രതീക്ഷയോടെയാണ് ഉറ്റുനോക്കുന്നത്. ആദ്യ കളി ജയിക്കാനുറച്ചാണ് ടീം മൈതാനത്തിറങ്ങുകയെന്നും കോച്ച് കൂട്ടിച്ചേര്‍ത്തു.

Eng­lish Summary:Qatar World Cup; First place with Ecuador and Qatar
You may also like this video

Exit mobile version