Site iconSite icon Janayugom Online

ക്വാഡ് കൂട്ടായ്മ ആർക്കും എതിരല്ല; എല്ലാവരേയും ഉൾക്കൊള്ളുന്ന ഇന്തോ-പസഫിക് മേഖല ലക്ഷ്യം

സ്വതന്ത്രവും എല്ലാവരെയും ഉൾക്കൊള്ളുന്നതും സമ്പന്നവുമായ ഇന്തോ-പസഫിക് മേഖലയാണ് ക്വാഡ് ഉച്ചകോടിയുടെ ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘ക്വാഡ് ചതുർരാഷ്ട്ര കൂട്ടായ്മ ആരെയും എതിർക്കാൻ ലക്ഷ്യമിട്ടുള്ളതല്ല, നിയമവിധേയമായ ഒരു രാജ്യാന്തര വ്യവസ്ഥയ്ക്കും പരമാധികാരത്തെ മാനിക്കുന്നതിനുമാണ്’– വിൽ‌മിങ്ടനിൽ യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ അധ്യക്ഷതയിൽ നടന്ന് ക്വാഡ് ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. ലോകത്ത് പലരീതിയിലുള്ള സംഘർഷങ്ങളും പിരിമുറുക്കവും നിറഞ്ഞ സമയത്താണ് ക്വാഡ് ഉച്ചകോടി നടക്കുന്നത്. ഈ സമയത്ത് ക്വാഡ് അംഗങ്ങൾ ജനാധിപത്യ മൂല്യങ്ങളെ മുറുകെ പിടിച്ചുകൊണ്ട് മുന്നോട്ട് പോകേണ്ടത് വളരെ പ്രാധാന്യമർഹിക്കുന്ന കാര്യമാണ്. ക്വാഡ് സഖ്യം ആർക്കും എതിരല്ല. പ്രാദേശിക അഖണ്ഡത, പരമാധികാരം, അന്താരാഷ്‌ട്ര നിയമങ്ങൾ എന്നിവയെ എല്ലാം വളരെ ബഹുമാനത്തോടെയാണ് കാണുന്നത്. എല്ലാ തർക്കങ്ങൾക്കും സമാധാനപരമായ പരിഹാരം കണ്ടെത്തണമെന്നാണ് ആഗ്രഹിക്കുന്നത്. സ്വതന്ത്രവും എല്ലാവരേയും ഉൾക്കൊള്ളുന്നതുമായ ഇന്തോ-പസഫിക് മേഖലയാണ് ഞങ്ങളുടെ ലക്ഷ്യം. ആരോഗ്യ സംരക്ഷണം, സാങ്കേതികവിദ്യ, കാലാവസ്ഥാ വ്യതിയാനം തുടങ്ങി പല മേഖലകളിലും ക്വാഡ് സഖ്യം പോസിറ്റീവായ തീരുമാനങ്ങൾ തീരുമാനങ്ങൾ എടുത്തിട്ടുണ്ട്. 2025ൽ ഇന്ത്യയിൽ ക്വാഡ് ലീഡേഴ്‌സ് ഉച്ചകോടി സംഘടിപ്പിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. 

യുഎസ് പ്രസിഡന്റ് ജോ ബൈഡൻ, ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബാനീസ്, ജപ്പാൻ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ എന്നിവരും വിൽമിംഗ്ടണിൽ നടന്ന യോഗത്തിൽ പങ്കെടുത്തിരുന്നു. ക്വാഡ് ഉച്ചകോടിക്ക് മുമ്പായി മോദിയും യു എസ് പ്രസിഡന്റും കൂടിക്കാഴ്ച നടത്തി. ഇന്ത്യയുമായുള്ള യുഎസിന്റെ പങ്കാളിത്തം ചരിത്രത്തിലെ ഏത് സമയത്തേക്കാളും ശക്തവും അടുപ്പമേറിയതും ചലനാത്മകവുമാണെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രസിഡന്റ് ജോ ബൈഡന്‍ എക്‌സില്‍ കുറിച്ചു. ‘പ്രധാനമന്ത്രി മോഡി , നമ്മള്‍ ഒന്നിച്ചിരുന്ന് സംസാരിക്കുമ്പോഴെല്ലാം, പുതിയ സഹകരണ മേഖലകള്‍ കണ്ടെത്താനുള്ള നമ്മുടെ കഴിവ് എന്നെ അത്ഭുതപ്പെടുത്താറുണ്ട്. ഇന്നും അത് വ്യത്യസ്തമായിരുന്നില്ല’- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്തണി ആൽബനീസ്, ജപ്പാൻ പ്രധാനമന്ത്രി ഫുമിയോ കിഷിദ എന്നിവരും ക്വാഡ് ഉച്ചകോടിയിൽ പങ്കെടുക്കുന്നുണ്ട്. ക്വാഡ് ഉച്ചകോടി ഇത്തവണ ഇന്ത്യയിലാണ് നടത്താൻ തീരുമാനിച്ചിരുന്നതെങ്കിലും യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ അഭ്യർഥനപ്രകാരം അദ്ദേഹത്തിന്റെ നാടായ വിൽ‌മിങ്ടനിലേക്കു മാറ്റുകയായിരുന്നു. ഒക്ടോബർ ഒന്നിന് പ്രധാനമന്ത്രിപദം ഒഴിയുന്ന ജപ്പാൻ പ്രധാനമന്ത്രി ഫുമിയോ കിഷിദയ്ക്കും ജനുവരിയിൽ യുഎസ് പ്രസിഡന്റ് പദവിയിൽ നിന്ന് ഒഴിയുന്ന ജോ ബൈഡനും ഇത് വിടവാങ്ങൽ ഉച്ചകോടിയാണ്.

Exit mobile version