Site icon Janayugom Online

മകളെ കൊല്ലാന്‍ ക്വട്ടേഷന്‍; ബിഹാര്‍ മുന്‍ എംഎല്‍എ അറസ്റ്റില്‍

ഇതര ജാതിയില്‍പ്പെട്ട യുവാവിനെ വിവാഹം കഴിച്ചതിന് മകളെ കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കിയ ബിഹാര്‍ മുന്‍ എംഎല്‍എ അറസ്റ്റില്‍. വധശ്രമത്തെ തുടര്‍ന്ന് മകള്‍ നല്‍കിയ പരാതിയിലാണ് മുന്‍ എംഎല്‍എ സുരേന്ദ്ര ശര്‍മയെ പൊലീസ് അറസ്റ്റ് ചെയ്തത്.

ദുരഭിമാനക്കൊല നടത്താന്‍ 20 ലക്ഷം രൂപ നല്കി സുരേന്ദ്ര ശര്‍മ ഏര്‍പ്പാടാക്കിയ അക്രമികളുടെ സംഘം അദ്ദേഹത്തിന്റെ പേര് വെളിപ്പെടുത്തിയിരുന്നു. ഇതോടെയാണ് മുന്‍ എംഎല്‍എയെ ഞായറാഴ്ച പൊലീസ് അറസ്റ്റ് ചെയ്തത്.

ജൂലൈ ഒന്നിന് അര്‍ദ്ധരാത്രിയോടെയാണ് യുവതിക്ക് നേരെ വധശ്രമം നടന്നത്. തനിക്കുനേരെ അജ്ഞാതര്‍ വെടിയുതിര്‍ക്കുകയും ഉന്നം തെറ്റിയതോടെ അക്രമികള്‍ മോട്ടോര്‍ സൈക്കിളില്‍ രക്ഷപ്പെട്ടെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു.

ക്വട്ടേഷന്‍ സംഘത്തിന്റെ തലവനായ ഛോട്ടേ സര്‍ക്കാര്‍ എന്ന അഭിഷേകിനെയും ഇയാളുടെ രണ്ട് കൂട്ടാളികളെയും ശനിയാഴ്ച പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

മൂന്ന് നാടന്‍ തോക്കുകള്‍, നിരവധി വെടിയുണ്ടകള്‍, നമ്പര്‍ പ്ലേറ്റില്ലാത്ത മോട്ടോര്‍ സൈക്കിള്‍ എന്നിവ ഇവരില്‍ നിന്നും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. സരണ്‍ ജില്ലയില്‍ നിന്നുള്ള നിയമസഭാംഗമായിരുന്നു സുരേന്ദ്ര ശര്‍മ.

Eng­lish summary;Quotation to kill daugh­ter; For­mer Bihar MLA arrested

You may also like this video;

Exit mobile version