Site iconSite icon Janayugom Online

പേപ്പട്ടി ആക്രമണം: വിദ്യാര്‍ത്ഥി ഉള്‍പ്പെടെ ആറ് പേര്‍ക്ക് കടിയേറ്റു

rabies in dograbies in dog

പേപ്പട്ടിയാക്രമണത്തിൽ വിദ്യാർഥിയടക്കം ആറ് പേർക്ക് ഗുരുതര പരുക്ക്. കോമ്പമുക്ക്, തോവാളപ്പടി, വട്ടുപാറ മേഖലയിലെ പ്രദേശവാസികളായ റോസമ്മ, ലൈല, പങ്കജവല്ലി, കുഞ്ഞുമോൻ, സുമ, ജോയൽ എന്നിവർക്കാണ് പരുക്കേറ്റത്. ഇന്നലെ രാവിലെ വീട്ടുപരിസരത്ത് ജോലികളിൽ ഏർപ്പെട്ടിരുന്നവർക്ക് നേരെയാണ് ആക്രമണമുണ്ടായത്. ഗുരുതര പരുക്കേറ്റവരെ ഇടുക്കി മെഡിക്കൽ കോളജിലേക്ക് മാറ്റി. നാട്ടുകാരെ ആക്രമിച്ചതിന് പുറമെ തെരുവ് നായ വളർത്ത് മൃഗങ്ങളെയും കടിച്ച് പരുക്കേൽപ്പിച്ചു. ഏട്ടാം ക്ലാസ് വിദ്യാർഥിയായ ജോയലിൻ്റെ വയറിനാണ് ഗുരുതര പരുക്കേറ്റത് റോസമ്മയുടെ കൈയിലെ ഞരമ്പ് ആക്രമണത്തിൽ മുറിഞ്ഞു. മുഖത്തും ശരീരമാസകലവും പരുക്കേറ്റവരുണ്ട്. ഇവർക്ക് നെടുങ്കണ്ടം താലൂക്കാശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകി.

പുലർച്ചെ 5.30ന് ഭർത്താവിനൊപ്പം നടക്കാനിറങ്ങിയപ്പോഴാണ് സുമക്ക് നേരെ ആക്രമണം ഉണ്ടായത്. പിന്നിൽ നിന്നെത്തിയ പേപ്പട്ടി കാലിൽ കടിച്ചു പരുക്കേൽപ്പിച്ചു. പരുക്കേറ്റവരെ നെടുങ്കണ്ടം താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. ആഴത്തിൽ പരുക്കേറ്റവർക്ക് വിദഗ്ദ ചികിത്സയും പ്രത്യേക വാക്സിനും നൽകുന്നതിനായി ഗുരുതര പരുക്കേറ്റവരെ മെഡിക്കൽ കോളജിലേക്ക് മാറ്റാൻ തീരുമാനിച്ചതെന്ന് താലൂക്ക് ആശുപത്രി അധികൃതർ അറിയിച്ചു. പ്രദേശവാസികളെ കടിച്ച് പരുക്കേൽപ്പിച്ച ശേഷം സ്ഥലത്ത് നിന്നും കടന്നു കളഞ്ഞ പേപ്പട്ടിയെ നാട്ടുകാർ തിരച്ചിൽ നടത്തി വരികയാണ്. തൂക്കുപാലമടക്കമുള്ള മേഖലകളിൽ തെരുവ് നായ ശല്യം അതിരൂക്ഷമാണ്. കഴിഞ്ഞ വർഷവും സമാനമായ രീതിയിൽ പേപ്പട്ടിയാക്രമണം മേഖലയിലുണ്ടായിരുന്നു. പേപ്പട്ടിയെ പിടിക്കുവാൻ കഴിയാത്തത് മറ്റ് മുഗങ്ങളിലൂടെ പേവിഷം പകരുമെന്ന ആശങ്കയിലാണ് നാട്ടുകാർ. പേപ്പട്ടിയെ ഇല്ലായ്മ ചെയ്യുന്നതിനും പ്രതിരോധ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിനും അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.

 

Eng­lish Sum­ma­ry: dog attack: Six peo­ple, includ­ing a stu­dent, were injured

You may like this video also

Exit mobile version