Site icon Janayugom Online

രാഹുല്‍ ഗാന്ധി വീടൊഴിയും; കേന്ദ്ര നടപടി അപമാനിക്കാനെന്ന് ഖാര്‍ഗെ

കേന്ദ്ര സര്‍ക്കാരിന്റെ നോട്ടീസ് ലഭിച്ചതിനാല്‍ പാർലമെന്റിൽ നിന്ന് അയോഗ്യനാക്കപ്പെട്ട രാഹുൽ ഗാന്ധി ഔദ്യോഗിക വസതി ഒഴിയുന്നു. വസതി ഒഴിയാൻ സന്നദ്ധത അറിയിച്ച് ലോക്‌സഭ ഡെപ്യൂട്ടി സെക്രട്ടറി മോഹിത് രാജന് രാഹുൽ കത്തയച്ചു.

തെരഞ്ഞെടുക്കപ്പെട്ട ലോക്‌സഭ അംഗമെന്ന നിലയിൽ വസതിയിൽ ചെലവഴിച്ച നല്ല നിമിഷങ്ങൾക്ക് ജനങ്ങളോട് കടപ്പാടുണ്ടെന്ന് രാഹുൽ പാർലമെന്റ് സെക്രട്ടറിയേറ്റിന് എഴുതിയ കത്തിൽ വിവരിച്ചു. പാർലമെന്റിന്റെ നടപടിയെ മാനിച്ച് കൊണ്ടാണ് വസതി ഒഴിയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2004 ൽ ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത് മുതൽ തുഗ്ലക് ലൈനിലെ വസതിയിലാണ് രാഹുൽ കഴിഞ്ഞിരുന്നത്.

രാഹുല്‍ ഗാന്ധിയെ അപമാനിക്കാും ഭീഷണിപ്പെടുത്താനുമാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പ്രതികരിച്ചു. ഔദ്യോഗിക വസതിയില്‍ നിന്ന് രാഹുലിനെ ഒഴിപ്പിച്ചാല്‍ അദ്ദേഹം തളര്‍ന്നുപോകുമെന്നാണവര്‍ കരുതുന്നത്. വസതി ഒഴിപ്പിക്കുന്ന നടപടി ശരിയല്ല. മൂന്നും നാലും മാസം വരെ എംപിമാര്‍ക്ക് വീടൊഴിയാന്‍ സമയം അനുവദിക്കാറുണ്ട്. താന്‍ എംപിയായി ആറ് മാസം കഴിഞ്ഞാണ് വസതി അനുവദിച്ചത്. ഇതെല്ലാം ബോധപൂര്‍വം ആളുകളെ അപമാനിക്കാനാണ്.

ഔദ്യോഗിക വസതി ഒഴിഞ്ഞാല്‍ രാഹുല്‍ ഗാന്ധി, സോണിയാ ഗാന്ധിയോടൊപ്പമായിരിക്കും താമസിക്കുകയെന്നും അദ്ദേഹത്തിന് സമ്മതമാണെങ്കില്‍ തന്റെ വസതിയില്‍ താമസിപ്പിക്കാനും തയ്യാറാണെന്നും ഖാര്‍ഗെ കൂട്ടിചേര്‍ത്തു.

 

Eng­lish Sam­mury: Rahul Gand­hi leaves Offi­cial Res­i­dence; Kharge said that the cen­tral action is to insult

 

Exit mobile version