രാജ്യത്തിനുമേല്‍ യുഎസ് പ്രസിഡന്റ് ട്രംപ് കയറ്റുമതി തീരുവ കുത്തനെ ഉയര്‍ത്തിയിട്ടും പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് അദ്ദേഹത്തെ നേരിടാന്‍ കഴിയാത്തതിനു പിന്നില്‍ അദാനിക്കെതിരെ നടന്നുകൊണ്ടിരിക്കുന്ന യുഎസ് അന്വേഷണമാണെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി .മോഡിയുടെ കൈകൾ ബന്ധിക്കപ്പെട്ടിരിക്കുകയാണെന്നും മോഡിയും അദാനിയും റഷ്യൻ എണ്ണ ഇടപാടുകളും തമ്മിലുള്ള സാമ്പത്തിക ബന്ധം തുറന്നുകാട്ടുക എന്നതാണ് ഒരു ഭീഷണിയായി മോഡിക്ക് മുന്നിലുള്ളതെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി.
അതേസമയം, ഇന്ത്യയുടെ കയറ്റുമതി തീരുവ ട്രംപ് വീണ്ടും ഉയർത്തി. 25 ശതമാനം തീരുവകൂടിയാണ് വർധിപ്പിച്ചിരിക്കുന്നത്. ഇതോടെ ഇന്ത്യയ്ക്ക് ചുമത്തിയിരിക്കുന്ന തീരുവ 50 ശതമാനമായി. ഇതുമായി ബന്ധപ്പെട്ട ഉത്തരവിൽ ട്രംപ് ഒപ്പുവെച്ചു. 25 ശതമാനം തീരുവയായിരുന്നു നേരത്തെ പ്രഖ്യാപിച്ചിരുന്നത്. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിനെതിരായ താക്കീത് അംഗീകരിക്കാൻ ഇന്ത്യ തയ്യാറാവാത്തതിനെ തുടർന്നാണ് 25 ശതമാനം കൂടി അധികമായി ചുമത്തുന്നതെന്നാണ് ട്രംപിൻറെ നിലപാട്. മൂന്ന് ആഴ്ച കഴിഞ്ഞ് കൂട്ടിയ തീരുവ പ്രാബല്യത്തിൽ വരും.

