ബജറ്റ് സമ്മേളനത്തില്‍ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി മോഡിക്കെതിരെ രൂക്ഷ വിമര്‍ശനം. എപ്‌സ്റ്റീൻ ഫയലുകളും അദാനിക്കെതിരായ കേസും മോഡിയെ സമ്മർദ്ദത്തിലാക്കുന്നു.തന്റെ പ്രതിച്ഛായ തകരുമെന്ന് ഭയമുള്ളതുകൊണ്ടാണ് മോഡി തന്നെ സംസാരിക്കാൻ അനുവദിക്കാത്തതെന്നും രാഹുൽ പറഞ്ഞു. യുഎസുമായുള്ള വ്യാപാരക്കരാറിലൂടെ രാജ്യം വിറ്റെന്നും അദ്ദേഹം ആരോപിച്ചു. യുഎസില്‍ വ്യവസായിയായ ഗൗതം അദാനിക്ക് എതിരായി കേസുണ്ട്. അത് യഥാര്‍ത്ഥത്തില്‍ മോഡിക്ക് എതിരായ കേസാണ്. എപ്‌സ്റ്റീന്‍ ഫയല്‍സും അദാനിക്കെതിരായ കേസുമാണ് മോഡിയെ സമ്മര്‍ദ്ദത്തിലാക്കുന്ന രണ്ട് സമ്മര്‍ദ്ദ പോയിന്റുകളെന്നും രാഹുല്‍ പറഞ്ഞു. പ്രധാനമന്ത്രി മോഡി ഭയപ്പെടുന്നതിനാലാണ് തന്നെ ലോക്‌സഭയില്‍ സംസാരിക്കാന്‍ അനുവദിക്കാത്തതെന്നും രാഹുല്‍ കുറ്റപ്പെടുത്തി.
1000 കോടി രൂപ ചെലവില്‍ സൃഷ്ടിച്ച ഇമേജ് ബലൂണ്‍ പോലെ പൊട്ടിത്തെറിച്ചേക്കാമെന്ന ഭയമാണ് മോഡിക്ക് .രാജ്യത്തെ മോഡി യുഎസിന് വിറ്റു. യുഎസുമായുള്ള വ്യാപാരക്കരാറില്‍ പ്രധാനമന്ത്രി വിട്ടുവീഴ്ചകള്‍ക്ക് തയ്യാറായിരിക്കുകയാണ്. ഈ വ്യാപാരക്കരാറിലൂടെ രാജ്യത്തിന്റെ കഠിനധ്വാനത്തെ മോദി വില്‍ക്കാനാണ് ശ്രമിക്കുന്നതെന്നും രാഹുല്‍ ആരോപിച്ചു.നാല് മാസമായി മുടങ്ങിക്കിടന്ന വ്യാപാരക്കരാറില്‍ മോഡി ഒപ്പ് വെച്ചത് കഴിഞ്ഞദിവസം വൈകുന്നേരമാണ്. പ്രധാനമന്ത്രിക്ക് മേല്‍ വലിയ സമ്മര്‍ദമുണ്ടെന്ന് വ്യക്തമാണ്. ആര്‍ക്ക് വേണ്ടിയാണ് മോഡി വിട്ടുവീഴ്ച ചെയ്തതെന്ന് ജനങ്ങള്‍ ചിന്തിക്കണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു.
രാഷ്ട്രപതിയുടെ നന്ദി പ്രമേയ ചര്‍ച്ചയ്ക്കിടയില്‍ സംസാരിക്കുകയായിരുന്ന രാഹുലിന്റെ പ്രസംഗം ചൊവ്വാഴ്ചയും തടസപ്പെടുത്തിയിരുന്നു. മുന്‍ കരസേന മേധാവി എംഎം നരവനെയുടെ ഓര്‍മക്കുറിപ്പുകള്‍ രാഹുല്‍ പരാമര്‍ശിച്ചതിനെ തുടര്‍ന്നാണ് ലോക്‌സഭാ പ്രതിപക്ഷ നേതാവിന്റെ സംസാരം സ്പീക്കര്‍ ഇടപെട്ട് തടഞ്ഞത്.തുടര്‍ന്ന് പാര്‍ലമെന്റിന് പുറത്ത് മാധ്യമങ്ങള്‍ക്ക് മുന്നില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍.നേരത്തെ യുഎസ് നീതിന്യായ വകുപ്പ് പുറത്തുവിട്ട എപ്‌സ്റ്റീന്‍ ഫയലുകളില്‍ പ്രധാനമന്ത്രി നടത്തിയ ഇസ്രഈല്‍ സന്ദര്‍ശനം പരാമര്‍ശിച്ചിരുന്നു.2017 ജൂലൈയില്‍ മോഡി നടത്തിയ സന്ദര്‍ശനത്തിനിടെ എപ്സ്റ്റീന്റെ നിര്‍ദേശമനുസരിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് വേണ്ടി മോഡി നൃത്തം ചെയ്യുകയും പാട്ട് പാടുകയും ചെയ്‌തെന്നാണ് ഫയല്‍സില്‍ പറയുന്നത്. ഈ വിവരങ്ങള്‍ ഉന്നയിച്ചാണ് രാഹുല്‍ മാധ്യമങ്ങളെ കണ്ടത്.

